ഡമാസ്കസ്: രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ അലെപ്പോ കൈവിട്ട് സിറിയൻ ഭരണകൂടം. വിമതസേനയായ ഹയാത് തഹ്രീർ അൽ ഷാം നടത്തിയ മുന്നേറ്റത്തിലാണ് സർക്കാരിന് അലെപ്പോ നഗരത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്.
2011ൽ ആഭ്യന്തരയുദ്ധം തുടങ്ങിയതിന് ശേഷം, വിമതസേനയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ മുന്നേറ്റമാണ് ഇത്. യുനെസ്കോ പൈതൃകപട്ടികയിലുള്ള ഈ നഗരം സിറിയയുടെതന്നെ ഏറ്റവും പ്രധാനപ്പെട്ട മേഖലയും സാമ്പത്തിക പ്രദേശവുമൊക്കെയാണ്. വിമതരുടെ മുന്നേറ്റത്തിൽ തിരിച്ചടിച്ചുകൊണ്ട് റഷ്യൻ സൈന്യം അലെപ്പോയിലും സമീപപ്രദേശമായ ഇഡ്ബിലിലും മിസൈൽ ആക്രമണം നടത്തി. അലെപ്പോ യൂണിവേഴ്സിറ്റിക്ക് സമീപം നടന്ന ആക്രമണത്തിൽ 5 പേരും, ഇഡ്ബിലിൽ നടന്ന ആക്രമണത്തിൽ 8 പേരും മരിച്ചതായാണ് വിവരം.
സിറിയയിൽ വിമതർ വലിയ മുന്നേറ്റം നടത്തുന്ന സാഹചര്യത്തിൽ പ്രസിഡന്റ് ബാഷർ അൽ അസദിനോട് കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ ഫോണിൽ സാഹചര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. സിറിയക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച നഹ്യാൻ രാജ്യത്ത് സമാധാനം ഉറപ്പുവരുത്താനും, തീവ്രവാദം അവസാനിപ്പിക്കാനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.



