ബംഗാൾ ഉൾക്കടലിൽ ശക്തിപ്രാപിച്ച ഫെംഗൽ ചുഴലിക്കാറ്റ് പുതുച്ചേരിക്ക് സമീപം കരയിലേക്ക് നീങ്ങുന്നതോടെ ജാഗ്രതയിൽ തമിഴ്നാട്. ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ നിരവധി ജില്ലകളിലെ സ്കൂളുകളും കോളേജുകളും അടച്ചിടാനും പൊതുഗതാഗത സേവനങ്ങൾ നിർത്തിവയ്ക്കാനും ഐടി കമ്പനികളോട് വർക്ക് ഫ്രം ഹോം പ്രോട്ടോക്കോളുകൾ നടപ്പിലാക്കാനും സംസ്ഥാന സർക്കാർ നിർദ്ദേശിച്ചു.
വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് ജില്ലകളിലെ എല്ലാ സ്കൂളുകളും കോളേജുകളും നവംബർ 30-ന് അടച്ചിടാൻ തമിഴ്നാട് സർക്കാർ ഉത്തരവിട്ടു. ഈ പ്രദേശങ്ങളിൽ പ്രത്യേക ക്ലാസുകളോ പരീക്ഷകളോ നടക്കില്ല, കനത്ത മഴയുടെ മുന്നറിയിപ്പുള്ള മറ്റ് ജില്ലകളിലെ ജില്ലാ കളക്ടർമാർ പ്രാദേശിക സാഹചര്യം അടിസ്ഥാനമാക്കി തീരുമാനമെടുക്കാൻ നിർദ്ദേശിക്കുന്നു.
ഫെംഗൽ ചുഴലിക്കാറ്റ് ഇന്ന് ഉച്ചതിരിഞ്ഞ് കരയിൽ പതിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. 90 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.



