വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് ശിക്ഷ വിധിച്ച് കോടതി. 70 വര്‍ഷം കഠിനതടവും 1,15,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പട്ടിമറ്റം കുമ്മനോട് തയ്യില്‍ വീട്ടില്‍ ഷറഫുദ്ദീ(27)നെയാണ് പെരുമ്പാവൂര്‍ അതിവേഗ പോക്സോ കോടതിയുടേതാണ് വിധി. മദ്രസയിലും മദ്രസയുടെ ടെറസിന്റെ മുകളില്‍ വെച്ചും അധ്യാപകന്‍ നിരന്തരമായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 

നിരവധി തവണ പ്രതി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. 2021 നവംബര്‍ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കാലയളവിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളില്‍ കൗമാരക്കാര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. തുടര്‍ന്ന് അധ്യാപിക ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി നടന്ന സംഭവം പറയുന്നത്. 

പിന്നീട് അധ്യാപിക പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. 2022 ഫെബ്രുവരി 24ന് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. അഞ്ച് വകുപ്പുകളിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. മൂന്ന് വകുപ്പുകളില്‍ 20 വര്‍ഷം വീതവും രണ്ടുവകുപ്പുകളില്‍ അഞ്ചുവര്‍ഷം വീതവുമാണ് ശിക്ഷ. നിലവിൽ പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.