തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി കരാറില്‍ ഒപ്പിട്ടു. 2028 ഓടുകൂടി പതിനായിരം കോടി രൂപയുടെ കൂടി നിക്ഷേപം തുറമുഖം വഴി ആകര്‍ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇത് ജനങ്ങളുടെ തുറമുഖമാണ്. വെല്ലുവിളികളെ അവസരങ്ങളായി മാറ്റുന്നതാണ് ഇവിടെ കണ്ടത്. തലമുറകളുടെ സ്വപ്നമായിരുന്നു വിഴിഞ്ഞം തുറമുറഖമെന്നും ഡോ. ദിവ്യ എസ് അയ്യര്‍ കൂട്ടിച്ചേര്‍ത്തു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ ആറാം പതിപ്പിനോടനുബന്ധിച്ച് ‘വിഴിഞ്ഞം തുറമുഖത്തിന്‍റെ സാമ്പത്തിക സാധ്യതകള്‍’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ധാരാളം വെല്ലുവിളികളും പ്രകൃതിദുരന്തങ്ങളും അതിജീവിച്ചാണ് വിഴിഞ്ഞം തുറമുഖം ഇന്നത്തെ സ്ഥിതിയില്‍ എത്തിയത്. അത്തരം കാലതാമസത്തിന് ശേഷവും തുറമുഖത്തിന് വികസനത്തിന്‍റെ വേഗത നിലനിര്‍ത്താന്‍ സാധിച്ചു. രണ്ടും മൂന്നും നാലും ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഒരേ സമയം അഞ്ച് മദര്‍ഷിപ്പുകള്‍ അടുപ്പിക്കാന്‍ കഴിയുമെന്നും ഇത് രാജ്യത്തെ തന്നെ വലിയ തുറമുഖമായി വിഴിഞ്ഞത്തെ മാറ്റുമെന്നും അവര്‍ പറഞ്ഞു. റോഡ്, റെയില്‍ കണക്ടിവിറ്റി വികസിപ്പിക്കുന്നതടക്കമുളള തുറമുഖവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും അതീവ ശ്രദ്ധയോടെയാണ് സര്‍ക്കാര്‍ നോക്കിക്കാണുന്നതെന്നും എംഡി പറഞ്ഞു.