പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമുള്ള അറസ്റ്റ് വാറന്റിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ഇസ്രായേല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ (ഐസിസി) അറിയിച്ചു. നെതന്യാഹുവിന്റെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

”അറസ്റ്റ് വാറണ്ടുകള്‍ നടപ്പാക്കുന്നത് വൈകിപ്പിക്കണമെന്ന ആവശ്യത്തോടൊപ്പം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള ഉദ്ദേശ്യത്തോടെ ഇസ്രായേല്‍ ഇന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് നോട്ടീസ് നല്‍കി,” നെതന്യാഹു പറഞ്ഞു.

യുഎസ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം ‘അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കെതിരെയും അതുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്കെതിരെയും യുഎസ് കോണ്‍ഗ്രസില്‍ എടുക്കുന്ന നടപടികളുടെ ഒരു പരമ്പരയെക്കുറിച്ച്’ തന്നെ അറിയിച്ചിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു.

ഗാസ സംഘര്‍ഷത്തില്‍ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ച് നെതന്യാഹു, അദ്ദേഹത്തിന്റെ മുന്‍ പ്രതിരോധ മേധാവി, മുഹമ്മദ് ഡീഫ് എന്നറിയപ്പെടുന്ന ഹമാസ് സൈനിക മേധാവി ഇബ്രാഹിം അല്‍-മസ്രി എന്നിവര്‍ക്കെതിരെ ഐസിസി കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.