വര്‍ഷങ്ങളായി ചൈന അന്യായമായി തടങ്കലില്‍ വെച്ചിരുന്ന മൂന്ന് അമേരിക്കക്കാരെ മോചിപ്പിച്ചെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. മാര്‍ക്ക് സ്വിഡന്‍, കെയ് ലി, ജോണ്‍ ല്യൂങ് എന്നിവരെയാണ് മോചിപ്പിച്ചതെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു. 

ചൈനയില്‍ തെറ്റായി തടങ്കലില്‍ വെച്ചിരിക്കുന്നതായി കരുതുന്ന എല്ലാ യുഎസ് പൗരന്മാരും ഇപ്പോള്‍ മോചിപ്പിക്കപ്പെട്ടെന്ന് വൈറ്റ് ഹൗസ് അവകാശപ്പെട്ടു. ഇത്തരം കേസുകള്‍ നിയമപ്രകാരമാണ് കൈകാര്യം ചെയ്യുന്നതെന്നാണ് ചൈന പറയുന്നത്.

കരാറിന് അന്തിമരൂപം നല്‍കാന്‍ വര്‍ഷങ്ങളെടുത്തുവെന്നും ഇതിന് പകരമായി യുഎസില്‍ തടവിലാക്കിയ നിരവധി ചൈനീസ് പൗരന്മാരെയും മോചിപ്പിക്കുമെന്നും വൃത്തങ്ങള്‍ പറഞ്ഞു.

ഈ മാസം പെറുവില്‍ നടന്ന പ്രാദേശിക ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ കണ്ടപ്പോള്‍ പ്രസിഡന്റ് ജോ ബൈഡന്‍ മൂവരുടെയും തിരിച്ചുവരവിന് സമ്മര്‍ദ്ദം ചെലുത്തിയതായി ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2006 മുതല്‍ ജയിലില്‍ കഴിഞ്ഞിരുന്ന യുഎസ് പാസ്റ്റര്‍ ഡേവിഡ് ലിനെ സെപ്തംബറില്‍ ചൈന മോചിപ്പിച്ചിരുന്നു.