കോട്ടയം റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടം ഉത്ഘാടനം ഇന്ന് നടന്നപ്പോൾ നിർമ്മാണ ഘട്ടത്തിൽ എം.പിയായിരുന്ന തോമസ് ചാഴികാടനെ ചടങ്ങിലേയ്ക്കു ക്ഷണിച്ചില്ല. ഉദ്ഘാടനം നടക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ചാഴികാടൻ ഫേസ്ബുക്കിലൂടെ ആശംസകൾ നേർന്നാണ് പ്രതികരിച്ചത്.

ചാഴികാടൻ്റെ പാർട്ടി ചെയർമാനാനും രാജ്യസഭാ എംപിയുമായ ജോസ് കെ മാണി, നിലവിലെ എം പി ഫ്രാൻസിസ് ജോർജ് എന്നിവരെ യോഗത്തിന് ക്ഷണിച്ചപ്പോഴും ചാഴികാടനെ തഴയുകയായിരുന്നു. ജോസ് കെ മാണി കോട്ടയം എംപിയായിരുന്ന കാലത്തായിരുന്നു പ്രോജക്ടിന് അനുമതി ലഭിച്ചത്.

തോമസ് ചാഴിക്കാടൻ്റെ ഫേസ് ബുക്ക് പോസ്റ്റ് :

കോട്ടയം റെയില്‍വേ സ്‌റ്റേഷൻ രണ്ടാം കവാടം യാത്രക്കാർക്ക് ഇന്ന് തുറന്നു കൊടുക്കുന്നു എന്ന് മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു. സന്തോഷം..!

കഴിഞ്ഞ അഞ്ചു വർഷക്കാലം പാർലമെന്റ് അംഗമെന്ന നിലയില്‍ രണ്ടാം കവാട നിർമ്മാണം തുടങ്ങി വെയ്ക്കുന്നതിനും പൂർത്തിയാക്കുന്നതിനും കോട്ടയം റെയില്‍വേ സ്‌റ്റേഷന്റെ സമഗ്രവികസനത്തിനും നിർണ്ണായക പങ്കു വഹിയ്ക്കാൻ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു.

ഇനി രണ്ടാം കവാടത്തിനോടു ചേർന്നുള്ള പാർക്കിംങ് സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും കൂടെ എത്രയും വേഗം റെയില്‍വേയ്ക്ക് പൂർത്തിയാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. പ്രിയപ്പെട്ട യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ശുഭയാത്ര നേരുന്നു.