യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വോട്ട് ചെയ്തിരിക്കുക കമലാ ഹാരിസിനല്ല ഡൊണാള്‍ഡ് ട്രംപിനാണെന്ന് സമൂഹമാധ്യമങ്ങളില്‍ വാദം. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം രാഷ്ട്രത്തെ അഭിസംബോധനചെയ്ത് സംസാരിക്കവേ ബൈഡന്‍ അത്യധികം സന്തുഷ്ടനായി കാണപ്പെട്ടുവെന്ന് നെറ്റിസണ്‍സ് പറയുന്നത്.

ഇത്രനിറഞ്ഞ ചിരിയോടെ ബൈഡനെ മുന്‍പ് കണ്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. അതുമാത്രമല്ല ഈ പ്രഭാതത്തില്‍ തന്നെക്കാള്‍ ഏറെ സന്തോഷിക്കുന്ന ഏകവ്യക്തി ജോ ബൈഡനാണെന്ന് ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറും എക്‌സില്‍ കുറിച്ചു. തന്റെ പ്രസംഗത്തില്‍ ട്രംപിനെ അഭിനന്ദിച്ച ബൈഡന്‍ ജനുവരിയില്‍ സമാധാനപരമായ അധികാരക്കൈമാറ്റവുംം ഉറപ്പ് നല്‍കിയിരുന്നു.

തുടക്കത്തില്‍ ബൈഡനായിരുന്നു ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി. ജൂലൈയിലാണ് അപ്രതീക്ഷിതമായി ബൈഡന് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറേണ്ടി വന്നതും പകരക്കാരിയായി കമലയെ നിര്‍ത്തിയതും. ഉള്‍പാര്‍ട്ടി തിരഞ്ഞെടുപ്പിലൂടെ സ്ഥാനാര്‍ഥിയാകാന്‍ വേണ്ട പ്രതിനിധികളെ നേടുകയും പ്രചാരണം പാതിവഴിയിലെത്തുകയും ചെയ്തശേഷമായിരുന്നു അത്.