വിദേശത്തുള്ള വിഘടനവാദികളെ കണ്ടെത്താന്‍ ഇന്ത്യ സൈബര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി കനേഡിയന്‍ ചാരസംഘടന. 

വിദേശത്ത് താമസിക്കുന്ന വിഘടനവാദി സംഘടനാ പ്രവര്‍ത്തകരെയും വിമതരെയും ട്രാക്ക് ചെയ്യാനും നിരീക്ഷിക്കാനും ഇന്ത്യ സൈബര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കാനഡയുടെ കമ്മ്യൂണിക്കേഷന്‍സ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റ് (സിഎസ്ഇ) ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞു. കനേഡിയന്‍ സര്‍ക്കാര്‍ നെറ്റ്വര്‍ക്കുകള്‍ക്കെതിരായ സൈബര്‍ ആക്രമണം ശക്തിപ്പെട്ടിട്ടുണ്ടെന്നും സംഘടന പറഞ്ഞു.

2023-ല്‍ വാന്‍കൂവറില്‍ കനേഡിയന്‍ പൗരനായ ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയത് ഇന്ത്യയാണെന്ന് ജസ്റ്റിന്‍ ട്രൂഡോ ഭരണകൂടം ആരോപിച്ചിരിക്കവെയാണ് പുതിയ വെളിപ്പെടുത്തലുകള്‍.

”ഇന്ത്യ വളര്‍ന്നുവരുന്ന സൈബര്‍ ഭീഷണിയായി ഞങ്ങള്‍ കാണുന്നുവെന്ന് വ്യക്തമാണ്,” സിഎസ്ഇ ചീഫ് കരോലിന്‍ സേവ്യര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കാനഡയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ വിള്ളലാണ് ഇത്തരം സൈബര്‍ പ്രവര്‍ത്തനത്തിന് സാധ്യത വര്‍ധിപ്പിച്ചതെന്ന്  ഏജന്‍സി കുറ്റപ്പെടുത്തി.

കാനഡയുടെ ആരോപണങ്ങള്‍ക്ക് ശേഷം, ഇന്ത്യ അനുകൂല ‘ഹാക്ക്റ്റിവിസ്റ്റ് ഗ്രൂപ്പ്’, സൈന്യത്തിന്റെ പൊതു വെബ്‌സൈറ്റ് ഉള്‍പ്പെടെയുള്ള കനേഡിയന്‍ വെബ്സൈറ്റുകള്‍ക്കെതിരെ, നിയമാനുസൃതമായ ഉപയോക്താക്കള്‍ക്ക് ആക്സസ് ചെയ്യാന്‍ കഴിയാത്തവിധം ഓണ്‍ലൈന്‍ ട്രാഫിക്ക് വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ഡിഡിഒഎസ് ആക്രമണങ്ങള്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.