ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ നിര്‍ദ്ദേശങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഒരു മുതിര്‍ന്ന ഹമാസ് നേതാവ് പറഞ്ഞു.

‘ഗാസയിലെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കുകയും സ്ഥിരമായ വെടിനിര്‍ത്തല്‍ നേടുകയും ഗാസ മുനമ്പില്‍ നിന്ന് അധിനിവേശം പിന്‍വലിക്കുകയും ചെയ്യുന്ന ഏതൊരു കരാറിനും തയ്യാറാണെന്ന് പ്രസ്ഥാനം സ്ഥിരീകരിച്ചു,” ഹമാസ് നേതാവ് സമി അബു സുഹ്രി ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു.

ഇസ്രയേലിന്റെ നേതൃത്വത്തിലുള്ള തീരപ്രദേശത്തെ ഉപരോധം അവസാനിപ്പിക്കണമെന്നും ദുരിതാശ്വാസ സഹായവും ഗാസയുടെ പുനര്‍നിര്‍മ്മാണവും അനുവദിക്കണമെന്നും സുഹ്രി ആവശ്യപ്പെട്ടു. ഇസ്രായേലിലെ പലസ്തീന്‍ തടവുകാര്‍ക്കായി ഗാസയില്‍ ഇസ്രായേല്‍ ബന്ദികളെ കൈമാറ്റം ചെയ്യാനാവുമെന്നും അദ്ദേഹം പറഞ്ഞു.

അബു സുഹ്രിയുടെ പ്രസ്താവന ഹമാസിന്റെ വ്യവസ്ഥകള്‍ക്ക് മാറ്റമില്ലെന്ന് സൂചന നല്‍കി. അതേസമയം ഹമാസിനെ ഉന്മൂലനം ചെയ്താലേ യുദ്ധം അവസാനിക്കൂവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ നവംബര്‍ 5ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന നിമിഷം വരെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തോടൊപ്പം ഖത്തര്‍ മധ്യസ്ഥനായി പ്രവര്‍ത്തിക്കുമെന്ന് ഖത്തര്‍ വിദേശകാര്യ വക്താവ് ചൊവ്വാഴ്ച പറഞ്ഞു.