രാജ്യത്തെ ജനസംഖ്യ കുറയുന്നതിന്റെ പേരിൽ ചൈനയിലെ സർക്കാർ ഉദ്യോഗസ്ഥർ സ്ത്രീകളെ ഗർഭിണിയാകാൻ നിർബന്ധിക്കുന്നതായി ആരോപണം ഉയർന്നു. ജില്ലാ ഓഫീസുകളിലെ ഉദ്യോഗസ്ഥർ സ്ത്രീകളെ വിളിച്ച് ഗർഭിണിയാണോ എന്ന് അന്വേഷിക്കുകയും അല്ലെങ്കിൽ ഗർഭിണിയാകാൻ നിർബന്ധിക്കുകയും ചെയ്യുന്നുവെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 

പതിറ്റാണ്ടുകളോളം കർശന ജനനനിയന്ത്രണ നയങ്ങൾ പിന്തുടർന്നിരുന്ന രാജ്യത്താണ് സർക്കാർ ഉദ്യോഗസ്ഥരുടെ വിചിത്ര നടപടി. ചൈനയിൽ നിന്നുള്ള ഈ വാർത്ത വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ജില്ലാ ഓഫീസുകളില്‍ നിന്നുപോലും സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥർ ഫോണ്‍ വിളിച്ച്‌ ഗ‌ർഭിണിയാണോയെന്ന് തിരക്കുന്നുണ്ടെന്ന് യുവതികള്‍ പറയുന്നു. 

പുതിയ തലമുറയുടെ ചിന്താഗതികൾ മാറിയെങ്കിലും ഉദ്യോഗസ്ഥർ ഇത് മനസ്സിലാക്കുന്നില്ലെന്നും സ്വകാര്യതയ്ക്കും തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും അവർ അഭിപ്രായപ്പെടുന്നു. ഏറ്റവും പുതിത കണക്കുകൾ പ്രകാരം, ചൈനയിലെ ജനസംഖ്യ 2.08 മില്യൺ ആണ്. 2023-ൽ രാജ്യത്ത് ജനിച്ചത് 9 ദശലക്ഷം കുട്ടികളെ മാത്രം. 

ഇത് 1949-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്. വർഷങ്ങളായി ലോക ജനസംഖ്യാ നിരക്കില്‍ ഒന്നാമതായിരുന്ന രാജ്യമാണ് ചൈന. എന്നാല്‍ 2022ല്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യ ജനസംഖ്യയില്‍ ഒന്നാമതെത്തിയിരുന്നു. കുറഞ്ഞ ജനനനിരക്ക്, വൃദ്ധരുടെ എണ്ണത്തിലെ വർദ്ധനവ്, ഉയരുന്ന സാമ്പത്തിക സമ്മർദ്ദം എന്നിവയാണ് ജനസംഖ്യാ നിരക്ക് ഇടിയുന്നതിന്റെ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. 

ജനസംഖ്യാ ഇടിവില്‍ പരിഹാരം കണ്ടെത്താനും സാമ്ബത്തിക സ്തംഭനാവസ്ഥ ലഘൂകരിക്കാനും അധികാരികള്‍ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ഈ ആരോപണങ്ങളോട് സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്.