ന്യൂഡല്‍ഹി: ഡല്‍ഹി വഖഫ് ബോര്‍ഡ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രാവിലെ ഖാന്റെ വീട്ടിലെത്തിയ സംഘം ആറ് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനെത്തുടര്‍ന്ന്, ഖാനെ പോലീസ് ഉദ്യോഗസ്ഥരും ഇഡി ഉദ്യോഗസ്ഥരും ചേര്‍ന്ന് വീട്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി. 

ഓഖ്ലയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ അനധികൃത റിക്രൂട്ട്മെന്റും സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അമാനത്തുള്ള ഖാന്‍ ആരോപണങ്ങള്‍ നേരിടുന്നുണ്ട്. 

ഇഡി സംഘം തിരച്ചില്‍ നടത്തിയപ്പോള്‍ ഡെല്‍ഹി പോലീസിന്റെയും അര്‍ദ്ധസൈനിക വിഭാഗത്തിന്റെയും വലിയൊരു സംഘം ഖാന്റെ വീടിന് പുറത്ത് നിലയുറപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ വസതിയിലേക്ക് പോകുന്ന റോഡുകളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. 

തന്നെയും മറ്റ് എഎപി നേതാക്കളെയും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി ഖാന്‍ സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചു. ‘ഇന്ന് രാവിലെ, സ്വേച്ഛാധിപതിയുടെ ആജ്ഞ പ്രകാരം, അദ്ദേഹത്തിന്റെ പാവകളായ ഇഡി എന്റെ വീട്ടിലെത്തി. എന്നെയും എഎപി നേതാക്കളെയും ഉപദ്രവിക്കാന്‍ സ്വേച്ഛാധിപതി ഒരവസരവും പാഴാക്കുന്നില്ല. ജനങ്ങളെ സത്യസന്ധമായി സേവിക്കുന്നത് കുറ്റമാണോ? ഈ സ്വേച്ഛാധിപത്യം എത്രനാള്‍ നീണ്ടുനില്‍ക്കും??’ ഖാന്‍ ചോദിച്ചു.

2018-നും 2022-നും ഇടയില്‍ നിയമവിരുദ്ധമായി ജീവനക്കാരെ നിയമിക്കുകയും വഖഫ് ബോര്‍ഡിന്റെ വസ്തുക്കള്‍ അന്യായമായി പാട്ടത്തിന് നല്‍കുകയും നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്തുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഖാനെതിരായ ഇഡി കേസ്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സി മുമ്പ് 12 മണിക്കൂറിലധികം ഖാനെ ചോദ്യം ചെയ്യുകയും ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ വലിയ വരുമാനം സമ്പാദിച്ചതായി അവകാശപ്പെടുകയും ചെയ്തു. ഈ വരുമാനം ഖാന്‍ തന്റെ കൂട്ടാളികളുടെ പേരില്‍ സ്ഥാവര സ്വത്തുക്കള്‍ വാങ്ങുന്നതിനായി നിക്ഷേപിച്ചതായി ആരോപിക്കപ്പെടുന്നു.

അന്വേഷണ ഏജന്‍സികളില്‍ നിന്നുള്ള സമന്‍സ് ആവര്‍ത്തിച്ച് ഒഴിവാക്കിയതായി ചൂണ്ടിക്കാട്ടി ഡെല്‍ഹി ഹൈക്കോടതി മാര്‍ച്ചില്‍ ഖാന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. അറസ്റ്റില്‍ നിന്നുള്ള സംരക്ഷണമാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയും തള്ളിയിരുന്നു.