റിയാദ്: അഴിമതിക്കേസില്‍ നിന്ന് രക്ഷപ്പെടുത്താം എന്ന് വാഗ്ദാനം ചെയ്ത് സൗദി ബിസിനസുകാരനില്‍ നിന്ന് 10 കോടി റിയാല്‍ കൈക്കൂലി വാങ്ങാന്‍ പദ്ധതിയിട്ട റിട്ടയേഡ് കേണലിനെ സൗദി അഴിമതി വിരുദ്ധ സേന കൈയോടെ പൊക്കി. കൈക്കൂലിയുടെ ആദ്യ ഗഡുവായ മൂന്നു കോടി റിയാല്‍ കൈപ്പറ്റുന്നതിനിടയിലായിരുന്നു ഇയാളെ അഴിമതി വിരുദ്ധ വിഭാഗമായ നസഹയുടെ ഉദ്യോഗസ്ഥര്‍ തൊണ്ടിമുതല്‍ സഹിതം പിടികൂടിയത്. മൂന്നു കോടി റിയാലിന്റെ ചെക്ക് ഇയാള്‍ക്ക് കൈമാറുമ്പോഴായിരുന്നു അറസ്റ്റ്. നേരത്തേ സ്‌റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍സിയില്‍ ജീവനക്കാരനായിരുന്ന റിട്ടയേഡ് കേണല്‍ സാദ് ഇബ്രാഹിം അല്‍ യൂസഫാണ് സൗദി ഓവര്‍സൈറ്റ് ആന്‍ഡ് ആന്റി കറപ്ഷന്‍ അതോറിറ്റി (നസഹ) ഉദ്യോഗസ്ഥരുടെ പിടിയിലായത്.

കേണല്‍ അല്‍ യൂസഫ് സര്‍വീസിലായിരിക്കെ കൈകാര്യം ചെയ്തിരുന്ന കേസായിരുന്നു സൗദി ബിസിനസുകാരന്‍ ഉള്‍പ്പെട്ട അഴിമതിക്കേസ്. തന്റെ സ്വാധീനം ഉപയോഗിച്ച് അഴിമതിക്കേസ് അവസാനിപ്പിക്കാമെന്നും പ്രതികളെയെല്ലാം രക്ഷപ്പെടുത്താമെന്നും വാഗ്ദാനം ചെയ്തായിരുന്നു ഇയാള്‍ കൈക്കൂലി വാങ്ങിയത്. ഇക്കാര്യത്തില്‍ ഇയാള്‍ക്ക് സഹായിയായി യെമന്‍ നിവാസിയായ അംന മുഹമ്മദ് അലി അബ്ദുല്ല എന്ന സ്ത്രീയും കൂടെയുണ്ടായിരുന്നു. ഒരു ഗള്‍ഫ് രാജ്യങ്ങത്തെ ഭരണകുടുംബത്തിലെ അംഗമാണെന്നും സൗദിയില്‍ താന്‍ സര്‍ക്കാര്‍ പദവി വഹിക്കുന്ന ആളാണെന്നും അവകാശപ്പെട്ടായിരുന്നു യമനി വനിത ഇതില്‍ ഇടപെട്ടത്. ബിസിനസുകാരനെ കബളിപ്പിക്കാനും അവരുടെ അവകാശവാദങ്ങള്‍ക്ക് ബലം നല്‍കാനും രാജകീയ ഉത്തരവ് ഉള്‍പ്പെടെയുള്ള വ്യാജ രേഖകളും അംന മുഹമ്മദ് ബിസിനസുകാരന് കൈമാറിയിരുന്നു.

ഇതിനു പുറമെ, സിറിയന്‍ പൗരനായ മുഹമ്മദ് സലീം അത്ഫ, സുഡാനി പൗരനായ ആദില്‍ നജ്ം അല്‍ദീന്‍ എന്നിവരുമായി ചേര്‍ന്ന്, സംസ്ഥാന പദ്ധതികളില്‍ ഫണ്ട് നിക്ഷേപിക്കുമെന്ന വ്യാജേന പൗരന്മാരില്‍ നിന്ന് 80 ദശലക്ഷം റിയാലും കേണലും യെമനി യുവതിയും കൂടി തട്ടിപ്പിലൂടെ കൈക്കലാക്കിയതായും അന്വേഷണത്തില്‍ വ്യക്തമായി. ഇങ്ങനെ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് രാജ്യത്തിനകത്തും പുറത്തും റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപമിറക്കുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങി അവ രാജ്യത്തിന് പുറത്തേക്ക് കടത്തുകയും ചെയ്തതായും അന്വേഷണത്തില്‍ വ്യക്തമായി.