ലണ്ടന്‍: സൗത്ത്പാര്ക്കിലെ മൂന്ന് കുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബ്രിട്ടനില്‍ വ്യാപകമായി നടന്ന ലഹള ലേബര്‍ പാര്‍ട്ടിയുടെ ജനപ്രീതിയെ പ്രതികൂലമായി ബാധിച്ചെന്ന് സര്‍വ്വേഫലം; അതേസമയം, വംശീയ വിരുദ്ധത പ്രകടിപ്പിച്ച വലത് തീവ്രവാദികള്‍ക്ക് എതിരെ രാജ്യത്താകമാനം ജനത കൈകോര്‍ത്തപ്പോഴും, ഈ ലഹളയില്‍ സ്വാധീനം ചെലുത്തി എന്ന് ആരോപിക്കപ്പെടുന്ന വലതുപക്ഷ പാര്‍ട്ടിയായ റിഫോം യു കെ പാര്‍ട്ടി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ മറികടന്നത് ഏറെ ആശങ്കക്ക് വഴി തെളിയിക്കുകയാണ്. വി തിങ്ക് പോളിംഗ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് കഴിഞ്ഞ മാസത്തേക്കാള്‍ അഞ്ച് പോയിന്റുകള്‍ കൂടുതലായി നേടി റിഫോം യു കെ പാര്‍ട്ടി തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായി ടോറികളെ മറികടന്നത്.
എന്നാല്‍, അധികാരത്തിലേറി കഷ്ടിച്ച് 40 ദിവസം മാത്രമായ ലേബര്‍ പാര്‍ട്ടിയുടെ ജനപ്രീതി ആറ് പോയിന്റുകള്‍ കുറഞ്ഞ് 33 ശതമാനമായി. ഇപ്പോള്‍ ഭരണകക്ഷി, റിഫോം യു കെ പാര്‍ട്ടിയേക്കാള്‍ 12 പോയിന്റുകള്‍ക്ക് മാത്രമാണ് മുന്നിലുള്ളത്. അതേസമയം, ഋഷി സുനകിനെ നേതൃസ്ഥാനത്ത് നിന്നും മാറ്റുവാന്‍ ശ്രമിക്കുന്ന, നിലവില്‍ ശക്തമായ ഒരു നേതൃത്വമില്ലാത്ത കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ലഭിച്ചത് 20 ശതമാനം ജനപ്രീതിയാണ്. ലേബര്‍ പാര്‍ട്ടിക്ക് പകരമായി റിഫോം യു കെ എന്ന പ്രവണത ഉയര്‍ന്നു വരുന്നതായി കാണിക്കുന്ന രണ്ടാമത്തെ സര്വ്വേഫലമാണിത്.
ഇന്നലെ പ്രസിദ്ധീകരിച്ച, ബി എം ജി റിസര്‍ച്ചിന്റെ സര്‍വ്വേഫലത്തില്‍ ലേബര്‍ പാര്‍ട്ടിയുടെ ജനപ്രീതി 33 ശതമാനത്തിലേക്ക് താഴ്ന്നതായി കാണിക്കുന്നു. അതേസമയം റിഫോം പാര്‍ട്ടിയുടെ ജനപ്രീതി മൂന്ന് പോയിന്റുകള്‍ ഉയര്‍ന്ന് 18 ശതമാനമായി. തന്റെ പാര്‍ട്ടി തുടര്‍ച്ചയായി വളരുന്നു എന്നതിന്റെ സൂചകമാണ് ഈ രണ്ട് സര്‍വ്വേ ഫലങ്ങള്‍ എന്നാണ് റിഫോം യു കെയ് എം പി ലീ ആന്ഡേഴ്സണ് പ്രതികരിച്ചത്. ലേബര്‍ പാര്‍ട്ടിയുടെ വോട്ടുകളിലേക്ക് കൂടി കടന്നു കയറി ഇപ്പോള്‍ സാധാരണക്കാരുടെ സൈന്യം എല്ലാ ആഴ്ചയും നേട്ടങ്ങള്‍ കൈവരിക്കുകയാണെന്നും അദ്ദേഹം തുടര്‍ന്നു.



