ലണ്ടൻ: യുകെയിലെ ഐടി, ടെലികോം മേഖലയിൽ എൻജിനീയറിങ് പ്രഫഷനലുകളുടെ കുടിയേറ്റം നിയന്ത്രിക്കാൻ നീക്കം. ഈ മേഖലയിൽ വിദേശ റിക്രൂട്ട്‌മെൻ്റ് വ്യാപകമാകുന്നത് എന്തുകൊണ്ടാണെന്ന് വിലയിരുത്താൻ യുകെ ആഭ്യന്തര സെക്രട്ടറി ഇവറ്റ് കൂപ്പർ സ്വതന്ത്ര ഏജൻസിയായ മൈ​ഗ്രേഷൻ അഡ്വൈസറി കമ്മിറ്റിക്ക് നിർദ്ദേ​​ശം നൽകി. 

യുകെയിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെയാണ് നടപടി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ ഇന്ത്യയിൽ നിന്നുള്ള പ്രൊഫഷണലുകളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക.

ഐടി, ടെലികോം മേഖലയിലെ തദ്ദേശീയ പ്രഫഷനലുകളുടെ കുറവ്, വേതനം, പരിശീലന സാഹചര്യം, വിദേശ ജീവനക്കാരെ സ്വീകരിക്കുന്നതിനു പകരമുള്ള മാർഗം തുടങ്ങിയ കാര്യങ്ങളിൽ 9 മാസത്തിനകം റിപ്പോർട്ട് നൽകാനാണു നിർദേശം.

‘എല്ലാ രാജ്യങ്ങളിൽനിന്നും എത്തുന്നവർ നമ്മുടെ സാമ്പത്തികരംഗത്തിനു നൽകുന്ന സംഭാവനകൾ വലുതാണ്. അതേസമയം, സംവിധാനത്തെ നിയന്ത്രിക്കേണ്ടതുണ്ട്’ എംഎസിക്ക് അയച്ച കത്തിൽ ഇവറ്റ് കൂപ്പർ വിശദീകരിച്ചു.

കഴിഞ്ഞ സാമ്പത്തികവർഷം 67,703 വിദഗ്ധ തൊഴിൽ വീസയാണു യുകെ അനുവദിച്ചത്. അനുവദിക്കുന്ന തൊഴിൽ വീസകളിൽ ആറിലൊന്നും ടെക്നോളജി മേഖലയിലാണ്.