തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പിന് സഹോദരിമാരായ വനിതാ മുതിർന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. വിഴിഞ്ഞം കോസ്റ്റല്‍ സ്റ്റേഷനിലെ സംഗീത, തൃശൂര്‍ വനിതാ സെല്ലിലെ സുനിത എന്നിവര്‍ക്കെതിരായാണ് പരാതി. പണം മടക്കി ചോദിച്ചതിന് കുപ്രസിദ്ധ ഗുണ്ടയായ ഗുണ്ടുകാട് സാബു വഴി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. കാട്ടായിക്കോണം സ്വദേശിനി ആതിരയാണ് പരാതിക്കാരി.

സൗഹൃദം നടിച്ച് കുടുംബ സുഹൃത്തായി മാറിയ ശേഷം പണം തട്ടിയെന്നാണ് ആരോപണം. വസ്തു വാങ്ങാനെന്ന് പറഞ്ഞ് പലപ്പോഴായി ആതിരയുടെ ഭര്‍ത്താവില്‍ നിന്ന് 19 ലക്ഷം രൂപ സംഗീത കൈപ്പറ്റിയെന്നാണ് പരാതിയില്‍ പറയുന്നത്. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ സംഗീതയും സഹോദരീ ഭര്‍ത്താവ് ജിപ്‌സണ്‍രാജും നല്‍കിയ ചെക്കുകള്‍ ബാങ്കില്‍ കൊടുത്തെങ്കിലും പണം ലഭിക്കാതെ മടങ്ങി. അതിനിടെയാണ് ഗുണ്ടുകാട് സാബു എന്നയാള്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു. 

പണം തട്ടിയെടുത്തത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും പൊലീസ് പരാതി പരിഹാര സെല്ലിലും എസ്പിക്കും ഉള്‍പ്പെടെ പരാതി നല്‍കി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് ആദ്യം മലയിന്‍കീഴ് സ്റ്റേഷനിലേക്ക് അയച്ച പരാതിയില്‍ കഴിഞ്ഞ ദിവസം പോത്തന്‍കോട് പോലീസ് കേസെടുക്കുകയായിരുന്നു. ഗുണ്ടുകാട് സാബു, സംഗീത, സുനിത, ഇവരുടെ ഭര്‍ത്താവ് ജിപ്‌സണ്‍ രാജ്, ശ്രീകാര്യം സ്വദേശി ആദര്‍ശ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.