ന്യൂഡെല്‍ഹി: ആഗസ്റ്റ് 11ന് നടത്താനിരിക്കുന്ന നീറ്റ്-പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് ലക്ഷം വിദ്യാര്‍ത്ഥികളുടെ കരിയര്‍ അപകടത്തിലാക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

‘ഞങ്ങള്‍ പരീക്ഷ വീണ്ടും ഷെഡ്യൂള്‍ ചെയ്യില്ല. അങ്ങനെ ചെയ്താല്‍ രണ്ട് ലക്ഷം വിദ്യാര്‍ത്ഥികളും നാല് ലക്ഷം രക്ഷിതാക്കളും വാരാന്ത്യത്തില്‍ കണ്ണീരിലാകും. നിരവധി വിദ്യാര്‍ത്ഥികളുടെ കരിയര്‍ ഞങ്ങള്‍ക്ക് അപകടത്തിലാക്കാന്‍ കഴിയില്ല. ആരാണ് ഇത്തരം ഹര്‍ജികള്‍ക്ക് പിന്നിലെന്ന് ഞങ്ങള്‍ക്കറിയില്ല,” ബെഞ്ച് പറഞ്ഞു.

നീറ്റ്-പിജി പരീക്ഷ, ആദ്യം ജൂണ്‍ 23-നാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. മറ്റ് മത്സര പരീക്ഷകളിലെ ക്രമക്കേടുകളെത്തുടര്‍ന്ന് ‘മുന്‍കരുതല്‍ നടപടി’ എന്ന നിലയില്‍ ഇത് ആഗസ്റ്റ് 11 ലേക്ക് മാറ്റിവെക്കുകയായിരുന്നു.

പുനഃക്രമീകരിച്ച തീയതിയായ ഓഗസ്റ്റ് 11 ന് വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തിയെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ജൂലൈ 31 നാണ് പരീക്ഷ നടക്കുന്ന നഗരങ്ങള്‍ പ്രഖ്യാപിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ക്രമീകരണങ്ങള്‍ നടത്താന്‍ ഇത്രയും കുറഞ്ഞ സമയം കൊണ്ട് സാധിക്കില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. വിമാന ടിക്കറ്റ് നിരക്ക് ഉയരുമെന്നും ട്രെയിന്‍ ടിക്കറ്റ് ലഭ്യമാവില്ലെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന് പറഞ്ഞു.