ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും ഹണിമൂൺയാത്ര പാരീസ് കടന്ന് കോസ്റ്റാറിക്കയിലേക്ക്. ഇരുവരും കോസ്റ്റാറിക്കയിൽ എത്തിച്ചേർന്നതായി പ്രാദേശിക മാധ്യമമായ ദ ടികോ ടൈംസ്റിപ്പോർട്ട് ചെയ്തു.
ഓഗസ്റ്റ് ഒന്നിനാണ് ആനന്ദും രാധികയും കോസ്റ്റാറിക്കയിലെത്തിയതെന്ന് കോസ്റ്റാറിക്കയുടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് മൈഗ്രേഷനിൽ നിന്നുള്ള വിവരമുൾപ്പെടുത്തിയാണ് റിപ്പോർട്ട്. രാജ്യത്തെ പ്രമുഖ ആഡംബര റിസോർട്ടായ കാസ ലാസ് ഓലസിലാണ് ഇരുവരും തങ്ങുന്നതെന്നാണ് വിവരം.
ശാന്തസമുദ്രത്തിനഭിമുഖമായി നിലകൊള്ളുന്ന ആറ് കിടപ്പുമുറികളുള്ള ആഡംബരവില്ലയാണ് കാസ ലാസ് ഒലാസ്. 18,475 ചതുരശ്രയടി വിസ്തൃതിയുള്ള സ്റ്റാർവില്ല മുഴുവനായി ബുക്ക് ചെയ്യുന്നതിന് ഒരു ദിവസത്തേക്ക് 23,000 ഡോളർ( ഏകദേശം 19 ലക്ഷത്തിലധികം രൂപ) നൽകേണ്ടി വരുമെന്ന് വില്ലയുടെ ഉടമകളായ ഫോർ സീസൺസിന്റെ വെബ്സൈറ്റിൽ പറയുന്നു. ഇതിനുപുറമേ ടാക്സും നൽകണം.
കുട്ടികൾക്കായി ബങ്ക് ബെഡുകൾ ഒരുക്കിയ കിടപ്പുമുറി, ജിം, വായനാസൗകര്യം കൂടാതെ വിശാലമായ ഔട്ട്ഡോർ, സ്വിമ്മിങ് പൂൾ എന്നീ സൗകര്യങ്ങൾ ഈ ആഡംബരവില്ലയിലുണ്ട്. കയ്യിൽ നിന്ന് കാശ് ചെലവാക്കി ഇഷ്ടമുള്ള ഷെഫിനെ ചുമതലപ്പെടുത്തി അതിഥികൾക്ക് സ്വയം ഭക്ഷണസൗകര്യമൊരുക്കാനുള്ള സംവിധാനവും ഈ റിസോർട്ടിലുണ്ട്.
സ്വകാര്യബാർ, യോഗ ട്രെയിനർ, മെഡിറ്റേഷൻ ട്രെയിനർ, മറ്റ് വർക്കൗട്ടുകൾ എന്നിവയ്ക്കായും അതിഥികൾ അധികതുക ചെലവഴിക്കണമെന്നാണ് വെബസൈറ്റിൽ നിന്ന് ലഭ്യമായ വിവരം.
ജൂലായ് മാസത്തിലായിരുന്നു രാജ്യം കണ്ട ഏറ്റവും ആഡംബരപൂർണമായ വിവാഹച്ചടങ്ങിലൂടെ ആനന്ദും രാധികയും ദമ്പതിമാരായത്. വിവാഹത്തിന് പിന്നാലെ കുടുംബാംഗങ്ങൾക്കൊപ്പം ഇരുവരും പാരീസിലേക്ക് യാത്രയായി. ഒളിമ്പിക് വേദികളിലും പ്രണയനഗരത്തിലെ മറ്റ് പ്രമുഖ കേന്ദ്രങ്ങളിലും ഇരുവരേയും കണ്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനുശേഷമാണ് ആനന്ദും രാധികയും കോസ്റ്റാറിക്കയിലേക്ക് തിരിച്ചത്.



