കുര്‍ബാന തര്‍ക്കത്തില്‍ സീറോ മലബാര്‍ സഭയുടെ പുതിയ സര്‍ക്കുലറും അംഗീകരിക്കില്ലെന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം വൈദികര്‍. ഇതോടെ എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തില്‍ സമവായ സാധ്യത പൊളിയുകയാണ്. ജനാഭിമുഖ കുര്‍ബാന ഔദ്യോഗിക കുര്‍ബാനയാക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് വിമതരുടെ നിലപാട്.

ഇന്നലെ പുറത്തിറക്കിയ സിനഡാനന്തര സര്‍ക്കുലറും അംഗീകരിക്കില്ലെന്ന് വിമത വിഭാഗം വൈദികരും അല്‍മായ മുന്നേറ്റവും പറയുന്നു. ജനാഭിമുഖ കുര്‍ബാന മാത്രമേ നടത്താന്‍ അനുവദിക്കു. ജൂലൈ മൂന്നിന് ശേഷവും ഏകീകൃത കുര്‍ബാന നടത്തില്ലന്ന് ഫാ. കുര്യാക്കോസ് മുണ്ടാടന്‍ പ്രതികരിച്ചു. വൈദികര്‍ക്കെതിരെ നടപടിയെടുക്കാന്‍ സഭാ നേതൃത്വത്തിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.