ഗാസ സിറ്റി: വടക്കൻ ഗാസ മുനമ്പിലെ ബെയ്റ്റ് ഹനൂൻ പട്ടണത്തിലുണ്ടായ വ്യോമാക്രമണത്തിൽ ഹമാസിൻ്റെ മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.

ബെയ്റ്റ് ഹനൂൻ മേഖലയിൽ സ്‌നൈപ്പർ ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകുകയും ഇസ്രായേൽ സേനയ്‌ക്കെതിരായ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത അഹമ്മദ് അൽ സവർക്കാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സൈനിക വക്താവ് അവിചായ് അദ്രായി  പത്രക്കുറിപ്പിൽ അറിയിച്ചു.

സെൻട്രൽ ഗാസ മുനമ്പിലും തെക്കൻ റഫ മേഖലയിലും ഐഡിഎഫ് സൈന്യം പ്രവർത്തനം തുടരുകയാണെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്)  അറിയിച്ചതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇസ്രായേൽ സൈനിക നടപടികളിൽ പാലസ്തീനികളുടെ മരണസംഖ്യ 37,431 ആയി ഉയർന്നതായും 85,653 പേർക്ക് പരിക്കേറ്റതായും ഗാസയുടെ ആരോഗ്യ അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.

2023 ഒക്‌ടോബർ 7-നാണ്  തെക്കൻ ഇസ്രായേൽ അതിർത്തിയിലൂടെ ഹമാസ് നടത്തിയ ആക്രമണത്തിനെതിരെ തിരിച്ചടിക്കാൻ ഗാസ മുനമ്പിൽ ഹമാസിനെതിരെ ഇസ്രായേൽ വലിയ തോതിലുള്ള ആക്രമണം ആരംഭിച്ചത്. ഈ സമയത്ത് ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 250 ഓളം പേരെ ബന്ദികളാക്കുകയും ചെയ്തു.