പയ്യാമ്പലം ബീചില്‍ കഴിഞ്ഞ ഇരുപതുവര്‍ഷമായി കടലില്‍ അകപ്പെടുന്നവരുടെ രക്ഷകന്റെ വേഷമണിയുന്ന ഹോംഗാര്‍ഡായി സേവനമനുഷ്ഠിക്കുന്ന ചാള്‍സണ്‍ ഏഴിമല ഇപ്പോള്‍ പുതിയൊരു അംഗീകാരത്തിന്റെ നിറവിലാണ്. മികച്ച നീന്തല്‍ പരിശീലകനായ ചാള്‍സണിന് വാഷിങ് ടണ്‍ ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റിയാണ് ഓണററി ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചത്.

ന്യൂഡെല്‍ഹിയിലെ ഹോടെല്‍ സരോവറില്‍ നടന്ന ചടങ്ങില്‍ വാഷിങ് ടന്‍ ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റി അധികൃതരാണ് ചാള്‍സണ്‍ ഏഴിമലയ്ക്ക് ഡോക്ടറേറ്റ് സമര്‍പ്പിച്ചത്. നീന്തല്‍ പരിശീലന രംഗത്ത് കഴിഞ്ഞ പതിനാറുവര്‍ഷമായി ചാള്‍സണ്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചാണ് പുരസ്‌കാരം. ടൂറിസം വകുപ്പിന് കീഴില്‍ കണ്ണൂര്‍ പയ്യാമ്പലം ബീചില്‍ കഴിഞ്ഞ ഇരുപതുവര്‍ഷമായി ലൈഫ് ഗാര്‍ഡായി ജോലി ചെയ്യുന്ന ചാള്‍സന് 2012-2013-ലും സംസ്ഥാന സര്‍കാരിന്റെ  കേരളത്തിലെ മികച്ച ലൈഫ് ഗാര്‍ഡിനുളള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 

പതിനാറുവര്‍ഷം കൊണ്ട് അറുപതോളം ജീവനുകള്‍ രക്ഷിച്ച ഇദ്ദേഹത്തിന്റെ രക്ഷാപ്രവര്‍ത്തനം വിലയിരുത്തിയായിരുന്നു അവാര്‍ഡ്. പുഴയും കായലും കടലുമുള്‍പെടെ പതിനാറുകിലോ മീറ്റര്‍ ദൂരം നീന്തിയതിന് യൂനിവേഴ് സല്‍ റെകാര്‍ഡ് ഫോറത്തിന്റെ ലോക റെകാര്‍ഡും ചാള്‍സന് ലഭിച്ചിട്ടുണ്ട്. 

നൂറുമിനുട്ടുകൊണ്ട് 124 പേരെ യാതൊരു ഉപകരണങ്ങളുമില്ലാതെ നീന്തല്‍ പഠിപ്പിച്ചതിന് അറേബ്യന്‍ ബുക് ഓഫ് വേള്‍ഡ് റെകാര്‍ഡും ചാള്‍സന്‍ നേടിയിട്ടുണ്ട്. ഫയര്‍ഫോഴ് സിനും ദുരന്തനിവാരണ രക്ഷാസേനയ്ക്കും പരിശീലനം നല്‍കുന്ന ചാള്‍സണ്‍ ഏഴിമലയ്ക്ക് ലൈഫ് ഗാര്‍ഡുമാര്‍ക്ക് സ്ഥിരം നിയമനം നല്‍കാതെ സര്‍കാര്‍ അവഗണിക്കുന്നുവെന്ന പരാതിയുമുണ്ട്.