നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്കിൽ ആക്ഷേപമുയർന്നവരുടെ ഫലം റദ്ദാക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഹരിയാനയിലെ 6 കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 1,563 വിദ്യാർഥികളുടെ ഫലമാണ് റദ്ദാക്കുക. ഇവർക്ക് പുനഃപരീക്ഷയെഴുതാനുള്ള അവസരം ഉണ്ടാകുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. പരീക്ഷയുടെ സുതാര്യത നിലനിർത്തുന്നതിനു വേണ്ടിയാണ് തീരുമാനമെന്നും കേന്ദ്രം പറഞ്ഞു.
പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ വിദഗ്ധ സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ‘ഫിസിക്സ് വാല’ സിഇഒ അലഖ് പാണ്ഡെയുടെയും ഗ്രേസ് മാർക്ക് നൽകിയതിലെ അപാകം ചൂണ്ടിക്കാട്ടി രണ്ട് വിദ്യാർഥികളുടെയും ഹർജികളാണ് കോടതി വ്യാഴാഴ്ച പരിഗണിച്ചത്. മേയ് അഞ്ചിന് നാഷനൽ ടെസ്റ്റിങ് ഏജൻസി രാജ്യത്ത് നടത്തിയ പരീക്ഷയിൽ ചോദ്യപേപ്പർ ചോർന്നെന്നും ഗ്രേസ് മാർക്ക് നൽകിയതിൽ അപാകമുണ്ടെന്നുമാണ് വിമർശനം.



