ചണ്ഡീഗഢ് വിമാനത്താവളത്തില്‍വെച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ടിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിച്ച് നടനും നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹർ. വാക്കാലുള്ളതോ ശാരീരികമോ ആയ ഏതെങ്കിലും അക്രമണങ്ങളെ താൻ പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്നും കങ്കണയോട് കാണിച്ചത് തെറ്റാണെന്നും കരൺ ജോ​ഹർ അഭിപ്രായപ്പെട്ടു.

കരൺ ജോഹർ സംവിധാനം ചെയ്യുന്ന കിൽ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കായി എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. കരൺ സംസാരിക്കുന്ന വീ‍ഡിയോ സോഷ്യൽ മീഡിയയിലും വൈറലാണ്.

കരൺ ജോഹറും കങ്കണ റണാവത്തും തമ്മിലുള്ള വഴക്ക് വര്‍ ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ബോളിവുഡിൽ സംസാരവിഷയമായതാണ്. ആറ് വർഷം മുമ്പ് അദ്ദേഹത്തിൻ്റെ ‘കോഫി വിത്ത് കരൺ’ ഷോയിൽ അതിഥിയായെത്തിയ കങ്കണ ‘സിനിമാ മാഫിയ’ എന്നും ‘നെപ്പോട്ടിസം കൊടി ചുമക്കുന്നയാൾ’ എന്നുമാണ് പറഞ്ഞു. അങ്ങനെയെങ്കിൽ നടി ഈ ഇൻഡസ്ട്രിയിൽ തുടരേണ്ടതില്ല എന്നായിരുന്നു കരണിന്റെ മറുപടി. ഇതാണ് പിന്നീട് ഇരുവരും തമ്മിൽ പിണക്കത്തിലേക്ക് നീങ്ങിയത്.

അതേസമയം, കങ്കണയെ മര്‍ദ്ദിച്ചതിന് പിന്നാലെ കുല്‍വീന്ദര്‍ കൗറിനെതിരെ കേസെടുക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സെക്യൂരിറ്റി ചെക്കിങിനിടെയാണ് തനിക്ക് മര്‍ദ്ദനമേറ്റതെന്നും, തന്നെ കാത്തുനിന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് സംഭവത്തെ കുറിച്ച് കങ്കണ പറഞ്ഞത്. പഞ്ചാബില്‍ തീവ്രവാദം വര്‍ധിക്കുകയാണെന്നും കങ്കണ ആരോപിച്ചിരുന്നു.