തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിർമിത വിദേശ മദ്യത്തിന് വില ഉയരും. വെയർഹൗസ് മാർജിൻ ഫീസ് വർധിപ്പിക്കാൻ ബെവ്കോ തീരുമാനിച്ചതോടെയാണ് വിലവർധനയുണ്ടാകുന്നത്. 12 ശതമാനം വിലവർധനയാണുണ്ടാകുക. വിദേശ നിർമിത വിദേശ വൈനിൻ്റെ മാർജിനും ഉയർത്തി. പുതിയ നിരക്ക് ഒക്ടോബർ മൂന്ന് മുതൽ നിലവിൽ വരും.
മുൻപ് വിദേശ നിർമിത വിദേശ മദ്യങ്ങൾക്ക് അഞ്ച് ശതമാനമായിരുന്നു വെയർഹൗസ് മാർജിൻ. ഇത് പതിനാല് ശതമാനവും ഷോപ്പ് മാർജിൻ ഇരുപത് ശതമാനവുമാക്കാൻ ബെവ്കോ നൽകിയ ശുപാർശ സർക്കാർ അംഗീകരിച്ചിരുന്നുവെങ്കിലും ഷോപ്പ് മാർജിൻ ആറുശതമാനം മാത്രം മതിയെന്ന് ഭരണ സമിതി തീരുമാനിക്കുകയായിരുന്നു.
ഇന്ത്യൻ നിർമിത വിദേശ മദ്യം വിൽക്കുമ്പോൾ വെയർഹൗസ് മാർജിനായി 9 ശതമാനം ഷോപ്പ് മാർജിനായി 20 ശതമാനവും ബെവ്കോയ്ക്ക് ലഭിക്കുന്നുണ്ട്. വിദേശ നിർമിത വിദേശ മദ്യത്തിന് വില ഉയരുമെങ്കിലും ആവശ്യക്കാരെ കാര്യമായി ബാധിക്കില്ല. സംസ്ഥാനത്ത് വിദേശ നിർമിത വിദേശ മദ്യത്തിൻ്റെ വിൽപ്പന തീർത്തും കുറവാണ്.
സംസ്ഥാനത്ത് ആകെ വിൽക്കുന്ന മദ്യത്തിൻ്റെ 0.25 ശതമാനം മാത്രമാണ് വിദേശ നിർമിത മദ്യത്തിൻ്റെ വിൽപ്പന. ഇതിനാൽ തന്നെ വിദേശ നിർമിത വിദേശ മദ്യത്തിൻ്റെ വിൽപ്പനയിൽ നിന്ന് ബെവ്കോയ്ക്ക് കാര്യമായ വരുമാനവുമുണ്ടാകുന്നില്ല. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിനാണ് സംസ്ഥാനത്ത് ആവശ്യക്കാർ കൂടുതലുള്ളത്. ബെബ്കോയുടെ ഭൂരിഭാഗം വരുമാനവും ഇതുവഴിയാണ്. കഴിഞ്ഞ ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപ്പന ഉയർന്ന തോതിലായിരുന്നു. 757 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഓണം നാളുകളിലെ പത്തുദിവസം കൊണ്ട് വിറ്റത്. അവിട്ടം ദിനത്തിൽ മാത്രം 91 കോടിയുടെ മദ്യം വിറ്റു.



