ന്യൂഡൽഹി: ഇന്ത്യ കാനഡ നയതന്ത്ര ബന്ധത്തിന് കോട്ടം തട്ടിയിരിക്കുന്ന സമയത്ത് മറ്റൊരു ഖലിസ്ഥാനി ഭീകരന്റെ വിവരങ്ങൾ പങ്കുവച്ച് ഇന്റലിജൻസ് റിപ്പോർട്ട്. മതത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ ശിഥിലമാക്കുന്നതിന് ഖലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ പദ്ധതിയിട്ടിരുന്നുവെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്.
ഖലിസ്ഥാന് പുറമെ, “ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ഉർദുസ്ഥാൻ” എന്ന് ഒരു മുസ്ലീം രാഷ്ട്രവും ഇയാൾ വിഭാവനം ചെയ്യുന്നതിൽ ഉൾപ്പെടുന്നു. അതിന് പുറമെ, ഈ പ്രദേശങ്ങളെ ഇന്ത്യയിൽ നിന്നും വേർപെടുത്തുക എന്ന ലക്ഷ്യത്തോടെ കശ്മീരിലെ ജനങ്ങളെ വേർതിരിക്കാനും ഖലിസ്ഥാൻ ഭീകരൻ പ്രവർത്തിച്ചു വന്നിരുന്നു. ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവളത്തിൽ ഖാലിസ്ഥാനി പതാക ഉയർത്തുമെന്ന് പന്നൂൻ ഒരിക്കൽ ഭീഷണിപ്പെടുത്തി.
നിലവിൽ പന്നൂൻ യുഎസിലാണുള്ളത് എന്നാണ് റിപ്പോർട്ടുകൾ. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഒന്നിലധികം ഭാഗങ്ങളായി വിഭജിക്കാനുള്ള പന്നൂന്റെ പ്രവർത്തനങ്ങളും ആരോപിക്കപ്പെടുന്ന പദ്ധതികളും വിവരിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇയാളുടെ അമൃത്സറിലും ചണ്ഡിഗഡിലുമായുള്ള സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ഇയാൾക്കെതിരെ 16 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ മിക്കതും ദേശവിരുദ്ധമായ പ്രവർത്തനങ്ങളുടെ പേരിലാണ്. ഡൽഹി, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായാണ് കേസുകൾ രജിസ്റ്റ് ചെയ്തിട്ടുള്ളത്.
പന്നൂന്റെ കുടുംബം വിഭജനകാലത്ത് പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് എത്തിയവരാണ്. പഞ്ചാബിലെ അമൃത്സറിൽ ജനിച്ച ഇയാൾ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്നും നിയമബിരുദം നേടുകയും ചെയ്തു. നിലവിൽ പന്നൂൻ യുഎസിൽ അഭിഭാഷകനായി ജോലി ചെയ്തുവരികയാണ്.
ഇന്ത്യയിൽ നിന്ന് ഖാലിസ്ഥാനെ വിഭജിക്കുന്നതിനെ പിന്തുണയ്ക്കുന്ന യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഘടനവാദ സംഘമായ ‘സിഖ് ഫോർ ജസ്റ്റിസ്’ (എസ്എഫ്‌ജെ) യുമായി ഇയാൾ ബന്ധപ്പെട്ടിരിക്കുന്നു.
നിരവധി വിവാദങ്ങളിലും ഇയാൾ ഇടംപിടിച്ചിരുന്നു. തന്റെ അജണ്ടകൾ നടപ്പിലാക്കുന്നവർക്ക് സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യാ ഗേറ്റിൽ ഖലിസ്ഥാനി പതാക ഉയർത്തുന്നവർക്ക് 2.5 മില്യൺ ഡോളർ വാഗ്ദാനം ചെയ്തും, ഇന്ത്യൻ പ്രധാനമന്ത്രി ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തുന്നത് തടയുന്ന പോലീസുകാരന് ഒരു മില്യൺ ഡോളറും വാഗ്ദാനം ചെയ്തിരുന്നു.



