ന്യൂഡൽഹി: ജയിലിൽ ജനിച്ച കുട്ടികൾക്ക് 12 വയസുവരെ അമ്മമാരോടൊപ്പം ജീവിക്കാൻ അനുമതി നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് പാർലമെന്‍ററി സമിതി. കുട്ടികളുടെ വളർച്ചയുടെ പ്രായത്തിൽ സുഖമമായ അന്തരീക്ഷമൊരുക്കുന്നതിനായാണ് ഇതെന്നും പാനൽ അറിയിച്ചു.
ബി.ജെ.പി എം.പി ബ്രിജ് ലാലിന്‍റെ നേതൃത്വത്തിലുള്ള ആഭ്യന്തരകാര്യ പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി പ്രത്യേക പാരമ്ലമെന്‍റ് സമ്മേളനത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. ജയിലിൽ ജനിച്ച കുട്ടികളുടെ ഭക്ഷണം, വൈദ്യ പരിചരണം, പാർപ്പിട വിദ്യാഭ്യാസം, ശാരീരിക വളർച്ച തുടങ്ങിയ വിഷയങ്ങിൽ ഊന്നൽ നൽകേണ്ടതുണ്ട്. ഈ കുട്ടികൾക്ക് വിനോദ കായിക സൗകര്യങ്ങൾ കൂടി ഒരുക്കണമെന്നും പാനൽ വ്യക്തമാക്കി. നിലവിൽ ആറ് വയസുവരെയാണ് കുട്ടികളെ അമ്മമാരോടൊപ്പം താമസിപ്പിക്കുക. തടവുകാരന്‍റെ കുടുംബത്തിൽ നിന്ന് ആരും കുട്ടിയെ ഏറ്റെടുക്കാൻ എത്താത്തപക്ഷം ഇവരെ വനിതാ ശിശുക്ഷേമ വകുപ്പുകൾ നടത്തുന്ന സ്ഥാപനങ്ങളിലേക്ക് മാറ്റും. ആന്ധ്രാപ്രദേശിൽ നാലു വയസിന് താഴെയുള്ള കുട്ടികളെ, അവരുടെ വ്യക്തിവിവരങ്ങൾ പരാമർശിക്കാതെ പുറത്തുള്ള സ്കൂളുകളിലയച്ചും പഠിപ്പിക്കുന്നുണ്ട്. ചൂടുള്ള കാലാവസ്ഥയിൽ ജയിലിൽ അമ്മമാർക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. കൂളർ, നവജാത ശിശുക്കൾക്കായുള്ള ഭക്ഷണം, കുട്ടികളുടെ പോഷകസമൃദ്ധി പരഗിണിച്ചുള്ള പ്രത്യേക ഡയറ്റ് സംവിധാനം, കളിപ്പാട്ടങ്ങൾ, നിശ്ചിത ഇടവേളയിലുള്ള ചെക്ക് അപ്പ്, പുസ്തകങ്ങൾ തുടങ്ങിയവ ജയിലുകളിൽ നൽകിവരുന്നുണ്ട്. അമ്മമാർക്ക് ജയിലുകളിൽ പ്രത്യേക ശുചിമുറി സംവിധാനം ഒരുക്കണമെന്നും പാനൽ പറഞ്ഞു.
സ്ത്രീ തടവുകാർക്ക് സ്ത്രീ ജീവനക്കാർ മാത്രമുള്ള ജയിൽ സംവിധാനം എന്നതാകണം ഓരോ സംസ്ഥാനത്തിന്‍റേയും ലക്ഷ്യം. പുരുഷനേക്കാൾ ജയിൽ ജീവിതം സ്ത്രീകൾക്ക് ദുസ്സഹമാണ്. ഈ സാഹചര്യത്തിൽ ഒരു മനുഷ്യന് ലഭിക്കേണ്ട എല്ലാ ബഹുമാനവും അടിസ്ഥാന ആവശ്യങ്ങളും ഇവർ അർഹിക്കുന്നുണ്ടെന്നും അത് ഉറപ്പാക്കാൻ സർക്കാരിന് സാധിക്കേണ്ടതുണ്ടെന്നും പാനൽ വ്യക്തമാക്കി.



