ഇസ്ലാമാബാദ്: മൂന്നുമാസമായി തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ 14-കാരിയായ മകള്‍ വെടിവെച്ചു കൊന്നു. പാകിസ്താനിലെ ലാഹോർ ഗുജ്ജാര്‍പുര മേഖലയിൽ ശനിയാഴ്ചയായിരുന്നു സംഭവം.

‘ഇത്രയും കാലം ഞാൻ നരകത്തിലാണ് ജീവിച്ചത്. അതിനാലാണ് പിതാവിനെ കൊല്ലാൻ തീരുമാനിച്ചത്. പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് കൊല ചെയ്തത്’-പെൺകുട്ടി മൊഴിയിൽ പറഞ്ഞതായി പൊലീസ് അറിയിച്ചു. പിതാവ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചതായും എല്ലാ വശങ്ങളും പരിശോധിച്ച ശേഷം പെൺകുട്ടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, പാകിസ്താനിൽ തന്നെ മറ്റൊരിടത്ത് പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത പിതാവിന് കോടതി വെള്ളിയാഴ്ച വധശിക്ഷ വിധിച്ചിരുന്നു. പ്രതി എം.റഫീക്കിനെ ലാഹോർ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി മിയാൻ ഷാഹിദ് ജാവേദ് ആണ് വധശിക്ഷക്ക് വിധിച്ചത്.