കൊച്ചി: ലിബിയയിൽ കനത്ത മഴയ്ക്കിടെ രണ്ട് ഡാമുകൾ തകർന്നുണ്ടായ ദുരന്തത്തിൽ 11,300 പേർക്കാണ് അടുത്തിടെ ജീവൻ നഷ്ടമായത്. അപകടത്തിൽ പതിനായിരത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഈ സാഹചര്യത്തിൽ മുല്ലപ്പെരിയാർ അടക്കമുള്ള പഴയ ഡാമുകൾ സംബന്ധിച്ച് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് വിദഗ്ധർ. കാലപ്പഴക്കം ചെന്ന ഡാമുകൾക്ക് വേണ്ടത്ര അറ്റകുറ്റപ്പണികളും നിരീക്ഷണവുമില്ലെങ്കിൽ സമാനമായ വൻദുരന്തങ്ങൾ ആവർത്തിക്കാമെന്നാണ് ന്യൂയോർക്ക് ടൈംസ് ദിനപത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തിൽ വ്യക്തമാക്കുന്നത്.

കാലപ്പഴക്കം ചെന്ന ഡാമുകൾ ഏറ്റവുമധികം ഭീഷണിയാകുന്നത് ഇന്ത്യയ്ക്കും ചൈനയ്ക്കുമാണെന്ന് ലേഖനത്തിൽ വ്യക്തമാക്കുന്നു. രാജ്യത്തെ പല ഡാമുകളും നിർമിച്ചത് കഴിഞ്ഞ നൂറ്റാണ്ടിൻ്റെ പകുതിയിലാണ്. ഇവയുടെയെല്ലാം കാലാവധി അവസാനിക്കാറായി വരുന്നു. ഇതിൽ ഏറ്റവും വലിയ ഭീഷണികളിലൊന്ന് മുല്ലപ്പെരിയാർ ഡാം ആണെന്നും ലേഖകർ ചൂണ്ടിക്കാണിക്കുന്നു. “കേരളത്തിലെ മുല്ലപ്പെരിയാർ ഡാമിന് 100 വർഷത്തിലധികം പഴക്കമുണ്ട്. പ്രത്യക്ഷത്തിൽ തന്നെ ഡാമിന് തകരാറുകളഉണ്ട്. ഭൂകമ്പങ്ങൾക്ക് സാധ്യതയുള്ള മേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഡാം തകർന്നാൽ ഇതിനു താഴെ താമസിക്കുന്ന 35 ലക്ഷത്തോളം പേരുടെ ജീവനാണ് അപകടത്തിലാകുക.” ലേഖനത്തിൽ പറയുന്നു. നദീസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന ഇൻ്റർനാഷണൽ റിവേഴ്സ് എന്ന സംഘടനയുടെ ഡയറക്ടർമാരായ ജോഷ് ക്ലെം, ഇസബെല്ല വിങ്ക്ളർ എന്നിവർ ചേർന്നാണ് ലേഖനം എഴുതിയിട്ടുള്ളത്.

ലിബിയയിലെ വാദി ഡെർണ ഡാം ദുരന്തം ലോകത്തുണ്ടാകുന്ന സമാനമായ അപകടങ്ങളിൽ ഏറ്റവും വലുതാണ്. എന്നാൽ ഇത് അവസാനത്തെ ദുരന്തമായിരിക്കില്ലെന്നും ലിബിയയിലെ ഡാമുകളുടെ തകർച്ച മുൻപുതന്നെ പ്രവചിക്കപ്പെട്ടിരുന്നതാണെന്നും ലേഖനത്തിൽ റയുന്നു. ലോകത്തെ പല ഡാമുകളുടെയും കാലാവധി തീർന്ന് വർഷങ്ങൾക്കുശേഷവും അറ്റകുറ്റപ്പണികൾ പോലുമില്ലാതെ ഉപയോഗത്തിലുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. ലിബിയയിലെ തകർന്ന ഡാമുകളും ദുരന്തത്തിന് കാരണമായത് അറ്റക്കുറ്റപ്പണി ഇല്ലാതായതുകൊണ്ടാണെന്നാണ് വിലയിരുത്തൽ. കാലാവസ്ഥാമാറ്റവും പ്രളയങ്ങളും രൂക്ഷമാകുന്നത് ഡാമുകളുടെ നിലനിൽപ്പിന് കൂടുതൽ ഭീഷണിയാകുന്നുണ്ടെന്നും ലേഖകർ അടിവരയിടുന്നു.

തമിഴ്നാട്ടിലേക്കുള്ള ജലസേചനത്തിനായി ഉപയോഗിക്കുന്ന മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച് ഇരുസംസ്ഥാനങ്ങളും തമ്മിൽ വർഷങ്ങളായി തർക്കമുണ്ട്. ഡാം പൊളിച്ച് പുതിയ ഡാം നിർമിക്കണമെന്ന കേരളത്തിൻ്റെ ആവശ്യത്തോട് തമിഴ്നാടിന് യോജിപ്പില്ല. അറ്റകുറ്റപ്പണികൾക്കുശേഷം ഡാം ബലപ്പെട്ടെന്നാണ് തമിഴ്നാടിൻ്റെ വാദം. ഇതുസംബന്ധിച്ച നിയമയുദ്ധങ്ങളിലും കേരളത്തിന് പരാജയം രുചിക്കേണ്ടി വന്നു. പുതിയ ഡാമിനൊപ്പം ജലസേചനം സംബന്ധിച്ച പുതിയ കരാർ കൂടി വരുന്നത് തങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണ് തമിഴ്നാടിൻ്റെ ആശങ്ക. എന്നാൽ ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പുതിയ ഡാം നിർമിക്കണമെന്ന ആവശ്യത്തിന് സമൂഹമാധ്യമങ്ങളിലടക്കം ഇന്നും സ്വീകാര്യതയുണ്ട്.