കോഴിക്കോട് ജില്ലയിലെ പിഎസ്​സി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം. നിപ പ്രതിരോധത്തിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ കണ്ടെയ്ന്‍​മെന്‍റ് സോണ്‍ നിയന്ത്രണം കണക്കിലെടുത്താണ് മാറ്റം. ഈ മാസം 26ന് നടക്കുന്ന പരീക്ഷകളുടെ ബേപ്പൂരിലുള്ള കേന്ദ്രങ്ങളാണ് മാറ്റിയത്. ബേപ്പൂർ ജിഎച്ച്എസ്എസ് സെന്റർ ഒന്നിലെ ഉദ്യോഗാർത്ഥികൾ കുറ്റിച്ചിറ ഗവ വിഎച്ച്എസ്എസിൽ പരീക്ഷ എഴുതണം. ബേപ്പൂർ ജിഎച്ച്എസ്എസ് സെന്റർ രണ്ടിലെ ഉദ്യോഗാർത്ഥികൾക്കുള്ള പരീക്ഷാകേന്ദ്രം കുണ്ടുങ്ങൽ കാലിക്കറ്റ് ഗേൾസ് വിഎച്ച്എസ്എസില്‍ ക്രമീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

അതേസമയം നിപയില്‍ കഴിഞ്ഞ 8 ദിവസങ്ങളായി പോസിറ്റീവ് കേസുകളില്ലെന്നത് ആശ്വാസകരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. വെന്റിലേറ്ററിലായിരുന്ന 9 വയസുകാരന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ട്. ഇതുവരെ 1106 സാമ്പിളുകൾ പരിശോധിച്ചു. 915 പേർ നിലവിൽ ഐസൊലേഷനിലുണ്ട്. കോഴിക്കോട് തുടർന്നും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കമ്മ്യൂണിറ്റി സർവൈലൻസ് നടക്കുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.

അതേസമയം, നിപ ഭീഷണി കുറഞ്ഞതോടെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് വരും. തിങ്കളാഴ്‌ച മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവ് പോലെ പ്രവര്‍ത്തിക്കും. കണ്ടെയിന്‍മെന്റ് സോണിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തൽക്കാലം തുറക്കില്ല. ഇവിടെ ഓൺലൈൻ ക്ലാസ് തുടരണം. സ്ഥാപനങ്ങൾ പ്രോട്ടോക്കോൾ പാലിക്കണമെന്ന് ജില്ലാ കളക്‌ടർ പറഞ്ഞു. 

സംസ്ഥാനത്ത് നിപയിൽ ഇന്നും ആശ്വാസം. പുതിയ പോസിറ്റീവ് കേസുകളില്ല. ഇന്നലെ രാത്രിയും ഇന്നുമായി  വന്ന എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരാണ് നിലവിൽ ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. 

അതേസമയം, പബ്ലിക് ഹെല്‍ത്ത് ലാബുകൾ ഉള്‍പ്പെടെയുള്ള സ്‌റ്റേറ്റ്, ജില്ലാതല ലാബുകളില്‍ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും അതത് ജില്ലയിലെ ആര്‍ടിപിസിആര്‍, ട്രൂനാറ്റ് പരിശോധനകള്‍ നടത്താന്‍ സൗകര്യങ്ങളുള്ള ലാബുകളുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.