തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്. ഇത് നാലാം തവണയാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ വിഎസ് ശിവകുമാറിന് ഇഡി നോട്ടീസ് നൽകുന്നത്. നാളെ രാവിലെ 11 മണിക്ക് ഹാജരാകാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. 

വിഎസ് ശിവകുമാറിനെതിരെ ഏറെ നാളായി ഇഡി അന്വേഷണം നടത്തുന്നുണ്ട്. നേരത്തെ വിജിലൻസും പരിശോധന നടത്തിയിരുന്നു. ഏപ്രിൽ മുതൽ ഇഡി സംഘം വിഎസ് ശിവകുമാറിന് നോട്ടീസ് നൽകിയിരുന്നു. തിരുവനന്തപുരത്തെ ചില ആശുപത്രി ഇടപാടുകളടക്കം ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്. 

മുൻപ് ഇഡി നോട്ടീസ് നൽകിയ ഘട്ടത്തിൽ വിഎസ് ശിവകുമാർ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന ഘട്ടത്തിൽ അന്വേഷണ സംഘം തന്നെ തീയ്യതി മാറ്റിയതാണെന്നാണ് മുൻ മന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞത്. തനിക്കെതിരെ എൻഫോഴ്സ്മെന്റിന് കിട്ടിയ ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും രാഷ്ട്രീയ പ്രേരിതമാണ് ഇതെന്നുമായിരുന്നു വിഎസ് ശിവകുമാർ കഴിഞ്ഞ ദിവസം നൽകിയ മറുപടി.