ഡാളസ് : വർധിച്ചുവരുന്ന ഗൺ വയലൻസിൽ പ്രതിഷേധിച്ച് ഡാളസിൽ വിദ്യാർഥികളുടെ പ്രകടനം. സ്കൂളുകളിലെ തോക്ക് അക്രമത്തിൽ പ്രതിഷേധിച്ച് നൂറുകണക്കിന് വിദ്യാർഥികളാണ് ബുധനാഴ്ച ടൗൺവ്യൂ ഹൈസ്കൂളിൽ നിന്ന് ക്ലാസുകൾ ബഹിഷ്കരിച്ചു പ്രകടനം നടത്തിയത് .
കാമ്പസുകളിൽ കൂടുതൽ ദുരന്തങ്ങൾ തടയാൻ സഹായിക്കുന്ന നടപടികൾ സ്വീകരിക്കാൻ ടൗൺവ്യൂ ഹൈസ്കൂൾ വിദ്യാർഥികൾ നിയമനിർമ്മാതാക്കളോട് അഭ്യർഥിച്ചു.
സ്കൂളുകളിൽ ദിവസേന വെടിവയ്പ്പുകൾ ഉണ്ടാകുന്നത് ഭയപ്പെടുത്തുന്നു പത്താം ക്ലാസ് വിദ്യാർഥിയായ സിയോൺ മുറെ വിളിച്ചുപറഞ്ഞു.
“ഞങ്ങൾ ഇനി നമുക്ക് ചുറ്റും ആളുകൾ മരിക്കാൻ അനുവദിക്കില്ല. “ ഇത് ഇപ്പോൾ തന്നെ അവസാനിപ്പിക്കണം സിയോൺ തുടർന്നു. ഗൺ വയലൻസിനു ഇരയാകുന്നത് അടുത്തതായി തങ്ങളായിരിക്കുമോ എന്ന ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. “പുസ്തകങ്ങൾ. വെടിയുണ്ടകളല്ല!എന്ന് മുദ്രാ വാക്യം വിളിച്ചു പ്രകടനക്കാർ കാമ്പസിന്റെ പ്രവേശന ഗോവണിയിൽ തിങ്ങിനിറഞ്ഞു നിന്നു.
മൂന്ന് കുട്ടികളും മൂന്ന് മുതിർന്നവരും കൊല്ലപ്പെട്ട ഭീകരമായ നാഷ്വില്ലെ സ്കൂൾ വെടിവയ്പ്പിന് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രതിഷേധം.
കഴിഞ്ഞ മാസം ഡാളസിലെ തോമസ് ജെഫേഴ്സൺ ഹൈസ്കൂളിൽ വിദ്യാർഥിക്ക് വെടിയേറ്റിരുന്നു. അതിന് ദിവസങ്ങൾക്ക് മുമ്പ്, ലാമർ ഹൈസ്കൂളിന് പുറത്ത് വെടിയേറ്റ് ആർലിംഗ്ടൺ വിദ്യാർഥി മരിച്ചു. ഏകദേശം ഒരു വർഷം മുമ്പ് ഉവാൾഡെയിലെ റോബ് എലിമെന്ററിയിൽ നടന്ന കൂട്ട വെടിവയ്പ്പിൽ 19 കുട്ടികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടിരുന്നു.
നിരവധി മാഗ്നറ്റ് സ്കൂളുകളുള്ള ടൗൺവ്യൂവിൽ, “കുട്ടികളെ സംരക്ഷിക്കൂ, തോക്കുകളല്ല;” എന്ന് എഴുതിയിട്ടുള്ള ഡസൻ കണക്കിന് ബാനറുകൾ പ്രകടനത്തിൽ കാണാമായിരുന്നു . “സ്കൂളുകൾ പഠിക്കാനുള്ളതാണ്, ലോക്ക്ഡൗൺ അല്ല;” “എനിക്ക് ബിരുദദാനത്തിൽ പങ്കെടുക്കണം, ശവസംസ്കാരത്തിനല്ല.”എന്നും വിദ്യാർഥികൾ മുദ്രാ വാക്യം വിളിക്കുന്നുണ്ടായിരുന്നു
ടെക്സസിലെ സ്കൂളുകളിൽ നടക്കുന്ന കൂട്ട വെടിവയ്പ്പുകൾ തടയുന്ന നിയമനിർമ്മാണത്തിന് പിന്തുണയുമായി റാലി നടത്താൻ സഹപാഠികളോട് ആഹ്വാനം ചെയ്തു. ഒരു വിദ്യാർഥിയെന്നത് ഒരു വധശിക്ഷയാകരുത്, പ്രകടനത്തിൽ മറ്റൊരു വിദ്യാർഥി പറഞ്ഞു.
സംസ്ഥാന നിയമനിർമ്മാതാക്കൾ ഉവാൽഡ വെടിവെപ്പിന് ശേഷം സ്കൂൾ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ അന്വേഷിക്കുകയാണ്. ഓരോ കാമ്പസിലും കുറഞ്ഞത് ഒരു സായുധ ഗാർഡെങ്കിലും ഉണ്ടായിരിക്കണമെന്നതാണ് നിർദേശം.



