ക്വാലാലംപൂർ: മലേഷ്യ 11 കുറ്റങ്ങൾക്ക് വധശിക്ഷ നിർബന്ധമായിരുന്നത് റദ്ദാക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ബിൽ ലോവർ ഹൗസ് പാസാക്കി. അപ്പർ ചേംബർ കൂടി പാസാക്കിയാൽ ഒപ്പിടാൻ രാജാവിന് അയക്കും. നേരത്തേ, രാജ്യത്ത് കൊലപാതകം, ലഹരിമരുന്ന് കടത്ത്, രാജ്യദ്രോഹം, തട്ടിക്കൊണ്ടുപോകൽ, ഭീകരപ്രവർത്തനം തുടങ്ങി നിരവധി കേസുകളിൽ വധശിക്ഷയല്ലാതെ മറ്റൊരു വിധി സാധ്യമല്ലായിരുന്നു.
തട്ടിക്കൊണ്ടുപോകൽ, ആയുധക്കടത്ത് തുടങ്ങി 11 കുറ്റങ്ങളാണ് ഇതിൽനിന്ന് ഒഴിവാക്കുന്നത്. ഇതോടെ 1318 തടവുകാർ വധശിക്ഷയിൽനിന്ന് ഒഴിവാകുമെന്നാണ് റിപ്പോർട്ട്.
ഇതിൽ 842 പേർ അപ്പീൽ പരാജയപ്പെട്ട് മരണം കാത്തുകഴിയുന്നവരാണ്. 2018 മുതൽ മലേഷ്യയിൽ വധശിക്ഷയ്ക്ക് മൊറട്ടോറിയം ഉണ്ട്. എന്നാൽ കോടതികൾ വധശിക്ഷ വിധിക്കുന്നത് തുടരുകയാണ്.
വധശിക്ഷക്ക് പകരമായി 30 മുതൽ 40 വർഷം വരെ തടവും ചാട്ടവാറടിയും ഉൾപ്പെടുത്തുന്നതാണ് നിയമ ഭേദഗതി.
അതേസമയം, മരണശിക്ഷ നൽകേണ്ട കേസുകളിൽ അവ നൽകാൻ കോടതികൾക്ക് കഴിയുമെന്നും ചില കേസുകളിൽ മരണശിക്ഷ നിർബന്ധമെന്ന നിബന്ധന മാറ്റിയതേ ഉള്ളൂവെന്നും മലേഷ്യൻ ഉപനിയമ മന്ത്രി രാംകർപാൽ സിങ് പറഞ്ഞു.



