മാവേലിക്കര: ജയിലിനു മുന്നിൽനിന്നു രക്ഷപ്പെട്ട പ്രതിയെ നാല് മണിക്കൂറിനുശേഷം പോലീസ് പിടികൂടി. കാപ്പ ചുമത്തി കുറത്തികാട് പോലീസ് കസ്റ്റഡിയിലെടുത്ത കറ്റാനം ഭരണിക്കാവ് തെക്ക് മനീഷ് ഭവനം മനീഷ് (കാനി 19) ആണു മാവേലിക്കര സബ് ജയിലിനു മുന്നിൽ നിന്നു സിവിൽ പോലീസ് ഓഫീസർമാരെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ടത്.
ബുധനാഴ്ച രാത്രി ആറരയോടെയാണ് സംഭവം. ലഹരിമരുന്ന് വിൽപ്പന, വധശ്രമം എന്നീ വകുപ്പുകളിൽ മാന്നാർ കുറത്തികാട് സ്റ്റേഷനുകളിൽ കേസുകൾ ഉള്ള ഇയാളെ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്നും വിലക്കി കഴിഞ്ഞ നവംബർ 19ന് എറണാകുളം ഡിഐജി നീരജ് കുമാർ ഗുപ്ത ഉത്തരവിറക്കിയിരുന്നു.
ഇതിനു ശേഷം കഴിഞ്ഞ ഡിസംബർ 12നു ഭരണിക്കാവിൽ കാണപ്പെട്ട പ്രതിയെ കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിൽ കഴിയവേ ഡിസംബർ 28നു ജാമ്യം ലഭിച്ച മനീഷ് വിലക്ക് ലംഘിച്ചു വീടിനു സമീപമെത്തി. ഇതറിഞ്ഞെത്തിയ കുറത്തികാട് പോലീസ് മനീഷിനെ വീണ്ടും അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തതിനെ തുടർന്നു രാത്രിയിൽ ജയിലിലേക്ക് എത്തിച്ചപ്പോഴാണു പ്രതി രക്ഷപ്പെട്ടത്.
നാല് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ കോടതി ജംഗ്ഷനു സമീപത്തെ ആൾത്താമസമില്ലാത്ത കെട്ടിടത്തിൽനിന്നു പ്രതിയെ പിടികൂടുകയായിരുന്നു.