പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത മുന്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. സി.കെ ശ്രീധരനെ വിമര്‍ശിച്ച് കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍. ശ്രീധരന്‍ കൂടെനിന്ന് ചതിച്ചു. നീചമായ നീക്കമാണ് നടത്തിയത്. ശ്രീധരനെ പിണറായി വിജയന്‍ വിലയ്ക്ക് വാങ്ങിയിരിക്കുകയാണ്. കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ഇത് തെളിയിക്കാന്‍ ശ്രീധരനെതിരെ കോടതിയില്‍ പോകുമെന്നും സത്യനാരായണന്‍ കൂട്ടിച്ചേര്‍ത്തു.

പെരിയ കേസിലെ ഒന്നാംപ്രതി പീതാംബരന്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കായാണ് ശ്രീധരന്‍ കൊച്ചി സിബിഐ കോടതിയില്‍ ഹാജരായത്. അടുത്തിടെ ശ്രീധരന്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഫെബ്രുവരി രണ്ടിനാണു കൊച്ചി സിബിഐ കോടതിയില്‍ വിചാരണ തുടങ്ങുക. ഒന്നാം പ്രതി പീതാംബരന്‍, രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികളായ സജി ജോര്‍ജ്, കെഎം സുരേഷ്, കെ അനില്‍കുമാര്‍, പതിമൂന്നാം പ്രതി ബാലകൃഷ്ണന്‍, പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ മണികണ്ഠന്‍, ഇരുപതാം പ്രതി മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍, 22 ഉം 23 ഉം പ്രതികളായ രാഘവന്‍ വെളുത്തോളി, കെ വി ഭാസ്‌ക്കരന്‍ എന്നിവര്‍ക്ക് വേണ്ടിയാണ് സി കെ ശ്രീധരന്‍ ഹാജരാകുന്നത്. ആകെ മൂന്ന് അഭിഭാഷകരാണ് പ്രതികള്‍ക്കായി കേസില്‍ വാദിക്കുന്നത്.

54 സാക്ഷികളുടെ വിസ്താരത്തിനുള്ള തീയതികളും മറ്റും പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറി.  എന്നാല്‍ പ്രതിഭാഗം സാക്ഷികളുടെ പട്ടിക നല്‍കിയിട്ടില്ല. വിചാരണകോടതി അറിയാതെ ഒന്നാംപ്രതി പീതാംബരന് ആയുര്‍വേദ ചികിത്സയ്ക്ക് ആശുപത്രിയിലേക്ക് മാറ്റിയത് നേരത്തെ വിവാദമായിരുന്നു.

തുടര്‍ന്ന് ജയില്‍ അധികാരികളുടെ അപേക്ഷയില്‍ എല്ലാ പ്രതികളെയും വിയ്യൂരിലെ അതിസുരക്ഷ സെല്ലിലേക്ക് മാറ്റാന്‍ സിബിഐ കോടതി അനുമതി നല്‍കി. 2019 ഫെബ്രുവരി 17നു രാത്രിയാണു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് കുറ്റപത്രത്തില്‍ പറയുന്നു.