ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസിന്‍റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റാന്‍ സ്വപ്‌നയുടെ രഹസ്യമൊഴി മതിയാകുമെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ് സുപ്രീംകോടതിയില്‍. കേസില്‍ കക്ഷി ചേര്‍ന്ന കേരളത്തിനുള്ള മറുപടി സത്യവാംഗ്മൂലമാണ് ഇഡി സമര്‍പ്പിച്ചത്.

വിചാരണ കേരളത്തില്‍നിന്ന് മാറ്റണമെന്ന ആവശ്യത്തിന് പിന്നില്‍ ബാഹ്യസ്വാധീനമില്ല. കേസിലെ നടപടിക്രമങ്ങള്‍ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അധികാരം ദുരുപയോഗം ചെയ്‌തെന്നും സത്യവാംഗ്മൂലത്തില്‍ പറയുന്നു.

സംസ്ഥാനത്തെ ജൂഡീഷ്യറി സംവിധാനത്തെ കളങ്കപ്പെടുത്താനുള്ള നീക്കമാണ് ഇഡി നീക്കത്തിനു പിന്നിലെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വിചാരണമാറ്റുന്നത് സംസ്ഥാനത്തെ ജുഡീഷ്യറിക്ക് കളങ്കമല്ലെന്നും നീതിപൂര്‍വമായ വിചാരണ ഉറപ്പാക്കാനാണ് ആവശ്യമെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി.

സ്വപ്‌നയുടെ മൊഴി രാഷ്ട്രീയപ്രേരിതമാണെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം ഇഡി തള്ളിയിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് സ്വപ്‌ന രഹസ്യമൊഴി നല്‍കിയതെന്നു ഇഡി വെള്ളിയാഴ്ച കോടതിയെ അറിയിച്ചു.

സ്വര്‍ണക്കടത്ത് കേസിന്‍റെ വിചാരണ ബംഗളൂരുവിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി സമര്‍പ്പിച്ച ഹര്‍ജി നവംബര്‍ മൂന്നിന് സുപ്രീംകോടതി പരിഗണിക്കും. പ്രതികള്‍ക്ക് കേരളത്തില്‍ സ്വാധീനമുള്ളതിനാല്‍ വിചാരണ നടപടികള്‍ അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.