മെൽബൺ: ട്വന്റി-20 ലോകകപ്പിലെ മറ്റൊരു മത്സരം കൂടി ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചു. ഇരട്ട മത്സരം നടക്കാനിരുന്ന മെൽബൺ സ്റ്റേഡിയത്തിൽ കനത്ത മഴ തുടരുന്നത് മൂലം ഓസ്ട്രേലിയ – ഇംഗ്ലണ്ട് വന്പൻ പോരാട്ടമാണ് ഉപേക്ഷിച്ചത്.
ഇതേ വേദിയിൽ രാവിലെ നിശ്ചയിച്ചിരുന്ന അയർലൻഡ് – അഫ്ഗാനിസ്ഥാൻ പോരാട്ടത്തിന് സംഭവിച്ചതിന് സമാനമായ ദുർവിധിയിൽ ടോസിടൽ ചടങ്ങ് പോലും നടത്താനാവാതെയാണ് ഓസീസ് – ഇംഗ്ലീഷ് ടീമംഗങ്ങൾ പിരിഞ്ഞത്. നനഞ്ഞ ഔട്ട്ഫീൽഡ് ഏറെ അപകടസാധ്യതയുള്ളതാണെന്ന അംപയർമാരുടെ വിലയിരുത്തലിലാണ് ഈ തീരുമാനം എടുത്തത്.
ഗ്രൂപ്പ് ഒന്നിൽ തുടർച്ചയായി മത്സരങ്ങൾ റദ്ദായതോടെ സെമി ഫൈനൽ സാധ്യതകൾക്ക് നെറ്റ് റൺനിരക്ക് പ്രധാന മാനദണ്ഡമാകാനുള്ള സാധ്യത വർധിച്ചു. -1.555 റൺനിരക്കുള്ള ഓസ്ട്രേലിയയ്ക്കും +0.239 റൺനിരക്കുള്ള ഇംഗ്ലണ്ടിനും ആശങ്കയുണർത്തുന്ന വാർത്തയാണിത്.



