ബഹ്റായ്ച്ച്: ഉത്തർപ്രദേശിൽ ടോയ്ലറ്റ് സീറ്റ് മോഷ്ടിച്ചുവെന്നാരോപിച്ച് ബിജെപി നേതാവും കൂട്ടാളികളും ദളിത് യുവാവിന്റെ മുഖത്ത് കരി ഓയിലോഴിച്ച് തല മൊട്ടയടിച്ചു. ചൊവ്വാഴ്ച ബഹ്റായ്ച്ചിലെ ഹാർദിയിലായിരുന്നു സംഭവം.
പ്രാദേശിക ബിജെപി നേതാവ് രാധശ്യാം മിശ്രയും അദ്ദേഹത്തിന്റെ രണ്ട് സഹായികളും ചേർന്നാണ് ക്രൂരകൃത്യം നടത്തിയത്. രാജേഷ് കുമാർ എന്ന ദളിത് യുവാവിനാണ് ആക്രമണം നേരിടേണ്ടിവന്നത്. യുവാവ് ഹാർദിയിലെ വീട്ടിൽനിന്നും ടോയ്ലറ്റ് സീറ്റ് മോഷ്ടിച്ചതായാണ് ആരോപണം.
രാജേഷ് കുമാറിനെ ആൾക്കൂട്ടം പിടികൂടി തൂണിൽ കെട്ടിയിട്ടു. ഇതിന്റെ വീഡിയോയും പകർത്തി. രാധശ്യാം മിശ്രയുടെ നേതൃത്വത്തിൽ യുവാവിനെ മർദിക്കുകയും മുഖത്ത് കരിഓയിൽ ഒഴിക്കുകയും ചെയ്തു. രാജേഷ് കുമാറിന്റെ മുടി ഇവർ ബലമായി ഷേവ് ചെയ്തു.
ഈ സമയം ആൾക്കൂട്ടം കൈയടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോ പ്രചരിച്ചതോടെയാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാധശ്യാം മിശ്ര ഒളിവിലാണ്.



