ആലപ്പുഴയിലെ തുമ്പോളിയില്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നവജാത ശിശുവിന്റെ മാതൃത്വം ഒടുവില്‍ യുവതി അംഗീകരിച്ചു. വീട്ടിലെ ബാത്ത് റൂമിലാണ് പ്രസവിച്ചതെന്ന് പൊലീസിനോട് വെളിപ്പെടുത്തി.

ആര്‍ത്തവം ശരിയായ ക്രമത്തിലല്ലാത്തതിനാല്‍ ഏഴാം മാസമാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. ഇത് ഭര്‍ത്താവും വീട്ടുകാരും അംഗീകരിക്കുമോയെന്ന ഭയത്താലാണ് പറയാതിരുന്നതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി.

എന്നാല്‍, മൊഴി പൂര്‍ണ്ണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഭര്‍ത്താവിന്റെ മൊഴി രേഖപ്പെടുത്തും.

കുട്ടിയെ ഉപേക്ഷിക്കാന്‍ യുവതിയെ ചിലര്‍ സഹായിച്ചതായും പൊലീസിന് വിവരം ലഭിച്ചു. ഇവരും കേസില്‍ പ്രതികളാകും. ഇന്നലെ വൈകിട്ടോടെയാണ് യുവതി ആശുപത്രി വിട്ടത്. കുട്ടിയെ വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും നിയമ നടപടിയിലൂടെ മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ. കുട്ടിയെ ഉപേക്ഷിച്ചതിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

യുവതി ആദ്യം കുഞ്ഞിന്റെ മാതൃത്വം നിഷേധിക്കുകയും മുലപ്പാല്‍ നല്‍കാതിരിക്കുകയും ചെയ്തതോടെ പൊലീഡ് ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതോടെയാണ് കുഞ്ഞ് തന്റേതാണെന്ന് യുവതി വെളിപ്പെടുത്തിയത്. ബാലാവവകാശ കമ്മീഷനും, ശിശുക്ഷേമ സമിതിയും കുഞ്ഞിന്റെ സംരക്ഷണം സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. പൂര്‍ണ്ണ ആരോഗ്യം കൈവരിക്കുന്നതോടെ കുട്ടിയെ ശിശുക്ഷേമ സമിതിയുടെ ശിശു പരിചരണ കേന്ദ്രത്തിലേക്ക് മാറ്റും. കുഞ്ഞ് അവിടെ വളരുകയും കോടതി ഉത്തരവിന് വിധേയമായി തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.