ജയ്പുർ: പാലൂട്ടി വളർത്തിയ കുഞ്ഞുങ്ങളെ വിട്ടുകൊടുക്കേണ്ടിവരുന്ന അമ്മമാരെ സിനിമകളിൽ കണ്ടിട്ടുണ്ടാകും. താൻ പ്രസവിച്ച കുഞ്ഞിനെ ആശുപത്രി ജീവനക്കാരുടെ അശ്രദ്ധമൂലം നഷ്ടപ്പെടുന്നതും, സ്വന്തമെന്ന് കരുതി വളർത്തിയ കുട്ടിയെ യഥാർഥ അവകാശികൾക്ക് കണ്ണീരോടെ വിട്ട് നൽകേണ്ടി വരുന്നതുമെല്ലാം പല സിനിമകളിലും കണ്ടിട്ടുണ്ട്. ഇതിന് സമാനമായ ഒരു അവസ്ഥയിലൂടെയാണ് രാജസ്ഥാനിലെ രണ്ട് അമ്മമാർ കഴിഞ്ഞദിവസം കടന്ന് പോയത്.

ജയ്പൂരിലെ സർക്കാർ ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് 10 ദിവസത്തോളം രണ്ട് കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയത്. ഒടുവിൽ ഡിഎൻഎ പരിശോധന നടത്തി ഫലം വന്നതിന് ശേഷമാണ് നിഷയെന്നും രേഷ്മയെന്നും പേരുള്ള അമ്മമാർക്ക് തങ്ങളുടെ മക്കളെ തിരികെ ലഭിച്ചത്.

ആശുപത്രി ജീവനക്കാരുടെ അനാസ്ഥയെത്തുടർന്ന് തങ്ങളുടെ കുട്ടിയെ കാണാൻ രണ്ട് അമ്മമാർക്കും പത്ത് ദിവസത്തോളമാണ് കാത്തിരുന്നത്. കുട്ടികളെ മാറിപ്പോയെന്ന സംശയത്തെ തുടർന്ന് ജയ്പൂരിൽ നടത്തിയ ഡിഎൻഎ ടെസ്റ്റിനൊടുവിലാണ് കുട്ടികളെ അതാത് മാതാപിതാക്കൾക്ക് കൈമാറിയത്. പോലീസിന്‍റെ സഹായത്തോടെയായിരുന്നു മഹിളാ ചികിത്സാലയം പരിശോധന നടത്തിയതും കുട്ടികളെ കൈമാറിയതും.

മഹിള ചികിത്സാലയത്തിൽ സെപ്റ്റംബർ ഒന്നിനാണ് രേഷ്മയും നിഷയും കുട്ടികൾക്കും ജന്മം നൽകിയത്. എന്നാൽ ഓപ്പറേഷൻ തിയറ്ററിലെ ജീവനക്കാരുടെ അശ്രദ്ധ മൂലം കുട്ടികളെ മാറിപ്പോവുകയായിരുന്നു. നിഷയുടെ ആൺകുഞ്ഞിനെ രേഷ്മയ്ക്കും രേഷ്മയ്ക്കുണ്ടായ പെൺകുഞ്ഞിനെ നിഷയ്ക്കും ജീവനക്കാർ നൽകി.

മൂന്ന് ദിവസത്തിന് ശേഷമാണ് ജീവനക്കാർ തങ്ങൾക്ക് പറ്റിയ തെറ്റ് തിരിച്ചറിഞ്ഞത്. ഇതിനോടകം തന്നെ ആശുപത്രി ജീവനക്കാർ നടപടികളെല്ലാം പൂർത്തിയാക്കി കുട്ടികളെ മാതാപിതാക്കൾക്ക് കൈമാറിയിരുന്നു. കുട്ടികളെ മാറിപ്പോയെന്ന വാദം കുടുംബങ്ങൾ ആദ്യം അംഗീകരിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് അധികൃതർ ഡിഎൻഎ പരിശോധന നടത്തിയതും യഥാർഥ രക്ഷിതാക്കൾ ഏതാണെന്ന് തെളിയിച്ചതും. ഡിഎൻഎ പരിശോധന ഫലം പുറത്ത് വന്നതോടെ കുട്ടികളെ കൈമാറാൻ ഇരുകുടുംബങ്ങളും തയ്യാറായെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.