കൊച്ചി: ‘സ്കൂളിൽ പ്ലസ് വണ്ണിന്റെ അഡ്മിഷൻ നടപടികൾ നടക്കുന്ന സമയം. ഉച്ചയായപ്പോഴാണ് എക്സൈസ് വകുപ്പിന്റെ രണ്ട് ജീപ്പുകൾ പ്ലസ്ടു വിദ്യാർഥികളായ ഒമ്പത് കുട്ടികളെയും കൊണ്ട് സ്കൂൾ പരിസരത്തേക്ക് കടന്നുവന്നു. ഇവർക്ക് ലഹരിമരുന്ന് നൽകിയ ആളുമുണ്ടായിരുന്നു കൂടെ. ഏഴാം ക്ലാസ് മുതൽ ലഹരിമരുന്ന് ഉപയോഗിക്കുന്നവരുണ്ടായിരുന്നു കൂട്ടത്തിൽ.

ചെറുപ്പത്തിലേ ലഹരി ഉപയോഗിച്ചുതുടങ്ങിയ കുട്ടി വഴിയാണ് ഇപ്പോൾ ലഹരിമരുന്ന് വിതരണം. എക്സൈസ് സംഘം പറഞ്ഞതു കേട്ട് ഞെട്ടിത്തരിച്ചു നിൽക്കുമ്പോഴാണ് വൈകുന്നേരം സ്കൂൾ മുറ്റത്തേക്ക് രണ്ട് പോലീസ് ജീപ്പുകളെത്തിയത്. സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിക്ക് ബസിൽ വെച്ച് എന്തോ മോശം അനുഭവമുണ്ടായി. ലഹരിമരുന്ന് ഉപയോഗിക്കുന്ന സഹപാഠികളായ ചിലരും അവരുടെ കൂട്ടുകാരുമായിരുന്നു ഇതിനു പിന്നിൽ. ഇതിനെന്താണ് പരിഹാരം. വിചാരിക്കുന്നതിനുമപ്പുറത്തേക്ക് പോയിക്കഴിഞ്ഞു കേരളത്തിന്റെ അവസ്ഥ. 10 വർഷം മുമ്പും ഇത്തരം ചില സംഭവങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോഴങ്ങനെയല്ല. കുട്ടികളെ നിയന്ത്രിക്കാൻ പറ്റുന്നില്ല. നാലഞ്ചു വർഷമായി സ്ഥിതി കൈവിട്ടുപോയിരിക്കുന്നു.”

ഒരു ഹയർസെക്കൻഡറി അധ്യാപിക തന്റെ സ്കൂളിൽ ഉണ്ടായ അനുഭവമാണ് വിവരിക്കുന്നത്. ഇത്തരം സംഭവങ്ങൾ നമ്മുടെ സ്കൂളുകളിൽ ഇന്ന് പുതുമയല്ലാതായി മാറിയിരിക്കുന്നു. സ്കൂളിന് പുറത്ത് നടക്കുന്ന സംഭവങ്ങളാണ് പുറംലോകം അറിയുന്ന വാർത്തകൾ. വിദ്യാർഥികളായതിനാൽ ഇളവ് ലഭിക്കുന്നതിനാൽ മഹാഭൂരിഭാഗം സംഭവങ്ങളും പുറത്തറിയാതെ പോകുന്നു.

പുറത്തുവരുന്ന കേസകളുടെ എണ്ണം തന്നെ നമ്മെ ഭീതിപ്പെടുത്തുന്നതാണ്. അത്ര ഭീകരമായ വിധത്തിൽ ലഹരിമരുന്ന് കൗമാരക്കാരേയും യുവാക്കളേയും വീഴ്ത്തി കഴിഞ്ഞിരിക്കുന്നു. അടുത്ത ദിവസങ്ങളിൽ കൊച്ചിയിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ വ്യാപ്തി പരിശോധിക്കുമ്പോൾ ലഹരിമരുന്നിടപാടുകളുടെ ഹബ്ബായി മാറുകയാണ് കൊച്ചിയെന്ന് തോന്നിപ്പോകും. എങ്ങോട്ടാണ് മെട്രോ നഗരത്തിന്റെ പോക്ക്.

രാസലഹരിയിൽ മതിമറന്ന് കൊച്ചി

രണ്ടരക്കോടി രൂപയുടെ രാസലഹരി. ആറുമാസം കൊണ്ട് ബെംഗളൂരു കേന്ദ്രമായുള്ള നൈജീരിയൻ പൗരൻ ഉൾപ്പെടുന്ന ഒരു ചെറുസംഘം കൊച്ചി നഗരത്തിൽ വിറ്റഴിച്ച രാസലഹരിയാണ്. 4.5കിലോ എം.ഡി.എം.എ. ഒരു ഗ്രാമിന് 3,500-മുതൽ 7000 രൂപ വരെ ഈടാക്കും. കൊച്ചി വളരുകയാണ്. ഒപ്പം ലഹരിയുടെ നീരാളിക്കൈകളും. ഈ വർഷം മാത്രം അഞ്ചു കിലോയോളം എം.ഡി.എം.എ. കൊച്ചി നഗരത്തിൽ നിന്നും പരിസരത്തുനിന്നുമായി എക്സൈസ് പിടികൂടിയിട്ടുണ്ട്. പോലീസ് പിടിക്കുന്നത് വേറെ. കൂടെ എൽ.എസ്.ഡി. സ്റ്റാമ്പ്, ഹാഷിഷ്, ഹെറോയിൻ, കിലോക്കണക്കിന് കഞ്ചാവ് എന്നിവയും പിടിച്ചെടുത്തു.