ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗത്തിന്റെ അമരക്കാരന്‍ വെള്ളാപ്പള്ളി നടേശന് 13 ന് 55-ാം വിവാഹ വാര്‍ഷികം. 1967 ജൂെലെ 13 ന് ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തിലായിരുന്നു വെള്ളാപ്പള്ളിയുടേയും ഹരിപ്പാട് കാര്‍ത്തികപ്പള്ളി സ്വദേശിനി പ്രീതിയുടേയും വിവാഹം. 
തകഴി ശിവശങ്കര പിള്ളയടക്കമുള്ള സാഹിത്യകാരന്‍മാരും ഉദ്യോഗസ്ഥ, രാഷ്ട്രീയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. കരാര്‍ ജോലികള്‍ ഏറ്റെടുത്തു നടത്തുകയായിരുന്ന വെള്ളാപ്പള്ളിക്ക് വിവാഹ സമയത്ത് 28 വയസായിരുന്നു. ബന്ധുക്കള്‍ മുഖേനയാണ് വിവാഹ ആലോചനയെത്തിയത്. 

സഹോദരിയും ഭര്‍ത്താവുമാണ് ആദ്യം പെണ്ണ് കണാന്‍ പോയതെന്ന് വെള്ളാപ്പള്ളി ഓര്‍ക്കുന്നു. അവര്‍ക്ക് ഇഷ്ടമായതോടെയാണ് താന്‍ പെണ്ണ് കാണല്‍ ചടങ്ങിനെത്തിയതെന്നും പിന്നീട് കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ ആലോചിച്ച് വിവാഹം നിശ്ചയിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ വിവാഹ വാര്‍ഷികം ആഘോഷിച്ചിട്ടില്ല. ഇക്കുറിയും ഇതിന് മാറ്റമുണ്ടാകില്ല. എന്നാല്‍ അനുഗ്രഹം ചൊരിയുന്ന കണിച്ചുകുളങ്ങര ദേവിക്ക് പ്രത്യേക പൂജകള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. എസ്.എന്‍.ഡി.പി യോഗത്തിന്റേയും എസ്.എന്‍ ട്രസ്റ്റിന്റേയും ഭരണ സാരഥ്യം ഏറ്റെടുത്തതിന്റെ രജത ജൂബിലി വര്‍ഷത്തിലാണ് ഇത്തവണത്തെ വിവാഹ വാര്‍ഷിക ആഘോഷമെന്ന പ്രത്യേകതയുമുണ്ട്. പതിവ് തെറ്റിക്കാതെ ഈ ദിവസവും സമുദായ പ്രവര്‍ത്തനത്തിനായി നീക്കിവയ്ക്കാനാണ് വെള്ളാപ്പള്ളിയുടെ തീരുമാനം.