പ്രശസ്ത എഴുത്തുകാരന് സി രാധാകൃഷ്ണന് മാധ്യമത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം രാജിവയ്കാന്‍ കാരണം ആര് ശ്രീലേഖയാണെന്ന് വിവരിച്ച് കൊണ്ട് മാധ്യമം മുന്‍ ഡെപ്യുട്ടി എഡിറ്റര്‍ ബാബുരാജ് കൃഷ്ണന്റെ ഫേസ് ബുക്ക പോസ്റ്റ്.
നെടുമ്പാശേരി അന്തരാഷ്ട്ര വിമാനത്തവളത്തില്‍ വിസ കാലാവധി കഴിഞ്ഞ വിദേശ പൗരനെ എമിഗ്രേഷനില്‍ തടഞ്ഞപ്പോള്‍ അയാള്‍ക്കു വേണ്ടി ശ്രീലേഖ ഇടപെട്ടുയെന്ന വാര്‍ത്ത മാധ്യമത്തില്‍ അച്ചടിച്ചു വന്നതിന് പിന്നാലെ നടന്ന സംഭവവികാസങ്ങളാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ബാബുരാജ് കൃഷ്ണന് വിവരിക്കുന്നത്. ആദ്യ വാര്‍ത്ത വന്നപ്പോള്‍ ചീഫ് എഡിറ്റര്‍ രാധാകൃഷ്ണന് സാറിനെ ശ്രീലേഖ വിളിച്ചു.
ഫോളോ അപ് വരാതെ നോക്കാം എന്നദ്ദേഹം ഉറപ്പു കൊടുത്തു. പിറ്റേന്നും വാര്‍ത്ത വന്നു. അന്നു ശ്രീലേഖ വിളിച്ചപ്പോള്‍ ഇനി മാധ്യമത്തില്‍ വാര്‍ത്ത വന്നാല്‍ ചീഫ് എഡിറ്റര്‍ സ്ഥാനത്തു താന്‍ ഉണ്ടാകില്ലെന്നു രാധാകൃഷ്ണന് സാര്‍ അവരോട് പറഞ്ഞു. എഡിറ്റര്‍ ഒ അബ്ദുറഹ്മാന് സാഹിബിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നത്. കോഴിക്കോട് ന്യൂസ് എഡിറ്ററായ ഞാനോ കൊച്ചി ഡെസ്കിലോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. എഡിറ്റര്‍ ഇങ്ങനൊരു കാര്യം എന്നോട് പറഞ്ഞിരുന്നില്ലന്നം ബാബു രാജ് ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ മുന്‍ ഡിജിപി നടത്തിയ വെളിപ്പെടുത്തല്‍ ദിലീപിന് വേണ്ടിയുള്ള കൊട്ടേഷന്‍ ആണെന്നേ ഞാന്‍ കരുതുന്നുള്ളൂ. നടി ആക്രമിക്കപ്പെട്ട കേസ് ഒരു നിര്‍ണായക ഘട്ടത്തില്‍ എത്തി നില്ക്കുമ്പോള് അതു അട്ടിമറിക്കുക എന്ന ഗൂഢ ലക്ഷ്യം ഇതിനു പിന്നില്‍ ഉണ്ടായിരിക്കണം. പൊടുന്നനെ ശ്രീലേഖ വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ അവരുമായി ബന്ധപ്പെട്ട ഒരു സംഭവം എന്റെ ഓര്‍മ്മയിലും തെളിഞ്ഞു വന്നു. പ്രശസ്ത എഴുത്തുകാരന് സി രാധാകൃഷ്ണന് മാധ്യമം ചീഫ് എഡിറ്റര്‍ സ്ഥാനം രാജി വെക്കാന്‍ കാരണഭൂത ശ്രീലേഖ ഐ പി എസ് ആണെന്ന് അറിയുന്നവര്‍ വിരളമാണ്.
ഞാന്‍ അന്നു മാധ്യമം കോഴിക്കോട് സെന്‍ട്രല്‍ ന്യൂസ് ഡെസ്കിന്റെ ചുമതല വഹിക്കുന്ന ന്യൂസ് എഡിറ്ററാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിസ കാലാവധി കഴിഞ്ഞ വിദേശ പൗരത്വം ഉള്ളയാളെ എമിഗ്രേഷനില്‍ തടഞ്ഞു വെച്ചപ്പോള്‍ അയാള്‍ക്കു വേണ്ടി ശ്രീലേഖ ഐ പി എസ് ഇടപെട്ടു എന്ന വാര്‍ത്ത മാധ്യമത്തില്‍ അച്ചടിച്ചു വന്നു. അന്നു മധ്യമേഖലയില്‍ ഉയര്‍ന്ന പദവിയിലാണ് അവര്‍ എന്നാണോര്‍മ്മ. നെടുമ്പാശ്ശേരി ലേഖകന്‍ ബേബി അയച്ച വാര്‍ത്ത കൊച്ചി ഡെസ്കില്‍ നിന്നു വന്നപ്പോള്‍ ജനറല്‍ പേജില്‍ കൊടുത്തു. എമിഗ്രേഷന്‍ ചുമതല വഹിക്കുന്ന പോലിസ് ഉദ്യോഗസ്ഥന് കെ ഇ ജോയ്, ശ്രീലേഖയുടെ വാക്കാല്‍ നിര്‍ദേശം അനുസരിക്കാന്‍ തയ്യാറായില്ല.
ശ്രീലേഖ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ ഫാക്സില്‍ ഉത്തരവ് അയക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ഒടുവില്‍ വിസ പുതുക്കി വന്ന ശേഷമാണ് വിദേശ പൗരത്വം ഉള്ളയാളെ പോകാന്‍ അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട മൂന്നു വാര്‍ത്തകളാണ് അടുത്തടുത്ത ദിവസങ്ങളില്‍ മാധ്യമത്തില്‍ വന്നത്. മറ്റു പത്രങ്ങള്‍ എന്തു കൊണ്ടോ ആദ്യ ദിവസം ഇതു തമസ്കരിച്ചു. ആദ്യ വാര്‍ത്ത വന്നപ്പോള്‍ ചീഫ് എഡിറ്റര്‍ രാധാകൃഷ്ണന് സാറിനെ ശ്രീലേഖ വിളിച്ചു. ഫോളോ അപ് വരാതെ നോക്കാം എന്നദ്ദേഹം ഉറപ്പു കൊടുത്തു. പിറ്റേന്നും വാര്‍ത്ത വന്നു.
അന്നു ശ്രീലേഖ വിളിച്ചപ്പോള്‍ ഇനി മാധ്യമത്തില്‍ വാര്‍ത്ത വന്നാല്‍ ചീഫ് എഡിറ്റര്‍ സ്ഥാനത്തു താന്‍ ഉണ്ടാകില്ലെന്നു രാധാകൃഷ്ണന് സാര്‍ അവരോട് പറഞ്ഞു. എഡിറ്റര്‍ ഒ അബ്ദുറഹ്മാന് സാഹിബിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നത്. കോഴിക്കോട് ന്യൂസ് എഡിറ്ററായ ഞാനോ കൊച്ചി ഡെസ്കിലോ ഇക്കാര്യം അറിഞ്ഞിരുന്നില്ല.
എഡിറ്റര്‍ ഇങ്ങനൊരു കാര്യം എന്നോട് പറഞ്ഞിരുന്നില്ല. വസ്തു നിഷ്ഠവും സത്യസന്ധവുമാണെങ്കില്‍ ഏതൊരു വാര്‍ത്തയും ആര്‍ക്കെതിരെ ആണെങ്കിലും കൊടുത്തിരിക്കണമെന്നും സ്വാധീനത്തിനോ സമ്മര്‍ദ്ദത്തിനോ വഴിപ്പെട്ടു ഒരു വാര്‍ത്തയും തമസ്കരിക്കരുതെന്നുമായിരുന്നു അന്നു മാധ്യമത്തിന്റെ ഉറച്ച നിലപാട്. അന്നു മാധ്യമത്തിന്റെ ഐക്കണ്‍ ആയിരുന്ന ഒ ബ്രദേഴ്സ് ( ഒ അബ്ദുറഹ്മാന്, ഒ അബ്ദുല്ല ) ഇക്കാര്യത്തില്‍ ഉറച്ച നിലപാട് സ്വീകരിച്ചത് കൊണ്ടാണ് പൊതു സമൂഹം അംഗീകരിക്കുന്ന പത്രമായി വളരെ പെട്ടെന്ന് മാധ്യമം മാറിയത്. വരാന്‍ പോകുന്ന വാര്‍ത്ത കൊടുക്കരുത് എന്നു മുന്‍കൂട്ടി എന്നോട് പറയാനുള്ള വിഷമം കൊണ്ടോ അതോ മറവി കൊണ്ടോ, അബ്ദുറഹ്മാന് സാഹിബ് അതെന്നോട് പറഞ്ഞില്ല.
മൂന്നാമത്തെ വാര്‍ത്ത വന്ന ദിവസം സി രാധാകൃഷ്ണന് സാര്‍ രാജി വെച്ചു എന്ന വിവരം എന്നെ ഞെട്ടിച്ചു. ഇനിയും ഫോളോ അപ് വന്നാല്‍ മാധ്യമത്തില്‍ താന്‍ ഉണ്ടാകില്ല എന്ന വാക്കു പാലിക്കുകയായിരുന്നു അദ്ദേഹം. അതു അദ്ദേഹത്തിന്റെ ഔന്നത്യത്തിന്റെ തെളിവാണ്. ചെയര്മാന് കെ എ സിദ്ദിഖ് ഹസ്സന് സാഹിബ് അഭ്യര്‍ഥിച്ചത് പ്രകാരം അടുത്ത ദിവസം രാധാകൃഷ്ണന് സാര്‍ വെള്ളിമാടുകുന്നിലെ ഓഫിസില്‍ വന്നു. ബോര്‍ഡ് റൂമിലെ സംഭാഷണത്തിനിടയില്‍ എന്നെ അവിടേക്കു വിളിപ്പിച്ചു.
സിദ്ദിഖ് ഹസ്സന് സാഹിബ്, വി കെ ഹംസ സാഹിബ്, ഒ അബ്ദുറഹ്മാന് സാഹിബ്, അബ്ദുല്ല സാഹിബ് തുടങ്ങിയവര്‍ അവിടെയുണ്ട്. എന്നോട് ഇരിക്കാന്‍ പറഞ്ഞ ശേഷം ചീഫ് എഡിറ്റര്‍ കൊടുക്കരുതെന്ന് പറഞ്ഞ വാര്‍ത്ത പത്രത്തില്‍ വന്ന സാഹചര്യം സിദ്ദിഖ് സാഹിബ് തിരക്കി. എനിക്ക് അതേപ്പറ്റി ഒരു അറിവുമില്ലെന്നു മറുപടി പറഞ്ഞതിന് പിന്നാലെ ഞാന്‍ നടത്തിയ പ്രസ്താവന രാധാകൃഷ്ണന് സാറിനെ ചൊടിപ്പിച്ചു. വാര്‍ത്ത വരില്ലെന്ന് ശ്രീലേഖ ഐ പി എസിനു അദ്ദേഹം ഉറപ്പ് കൊടുത്തത് തെറ്റായിപ്പോയി എന്നാണ് ഞാന്‍ പറഞ്ഞത്.
ചീഫ് എഡിറ്റര്‍ അങ്ങിനെ ഒരുറപ്പ് ഐ ജി ക്കു കൊടുത്താല്‍ ബ്യുറോ ചീഫുമാര്‍ കമ്മീഷണര്‍മാര്‍ക്കും ലേഖകന്മാര് എസ് ഐമാര്‍ക്കും ഉറപ്പ് കൊടുക്കില്ലേ എന്നു ഞാന്‍ ചോദിച്ചതോടെ ഇനി ഒന്നും കേള്‍ക്കേണ്ട എന്നു രാധാകൃഷ്ണന് സാര്‍ പറഞ്ഞു.
ബോര്‍ഡ് റൂം ആകെ നിശബ്ദമായി. അധികപ്രസംഗം ആയിപ്പോയി എന്നെനിക്കും തോന്നി. ബാബു പൊയ്ക്കോളൂ എന്നു പറഞ്ഞു അബ്ദുറഹ്മാന് സാഹിബ് അവിടെ നിന്നു എന്നെ രക്ഷപ്പെടുത്തി. മാധ്യമം വിടാനുള്ള തീരുമാനത്തില്‍ നിന്നു രാധാകൃഷ്ണന് സാറിനെ പിന്‍വലിപ്പിക്കാന്‍ അവരെല്ലാം ചേര്‍ന്നു നടത്തിയ ശ്രമം നിഷ്ഫലമായി. കുറച്ചു കഴിഞ്ഞു ഞാന്‍ സ്റ്റേയര്‍ കേസ് ഇറങ്ങുമ്പോള്‍ അബ്ദുറഹ്മാന് സാഹിബ് മുകളിലേക്കു വരുന്നു. എന്റെ അടുത്തെത്തിയപ്പോള്‍ ഒരൊറ്റ വാക്ക് മാത്രം പറഞ്ഞു.. കുളമാക്കി….



