കേരളത്തില്‍ വാക്‌സീന്‍ സ്വീകരിച്ചവരില്‍ കോവിഡ് രോഗബാധ ഉയരുന്നതില്‍ ആശങ്ക അറിയിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസിന്റെ ജനിതക ശ്രേണീകരണത്തിനു രോഗികളില്‍നിന്ന് സാംപിള്‍ ശേഖരിച്ചു നല്‍കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. നേരത്തെ ഉണ്ടായ രോഗബാധ വഴിയും വാക്‌സീന്‍ സ്വീകരിച്ചതു വഴിയുമുണ്ടായ പ്രതിരോധം മറികടക്കാന്‍ കഴിയുംവിധം വൈറസിന് വകഭേദം സംഭവിച്ചിട്ടുണ്ടോയെന്നാണ് ആശങ്ക.

കേരളത്തില്‍ നാല്‍പ്പതിനായിരത്തിലധികം ബ്രേക്ക്ത്രൂ കേസുകളുണ്ടെന്നാണ് സൂചന. പത്തനംതിട്ടയില്‍ വാക്‌സീന്‍ ആദ്യ ഡോസ് സ്വീകരിച്ച 14,974 പേര്‍ക്കും രണ്ടാം ഡോസ് സ്വീകരിച്ച 5,042 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. വാക്സിന്‍ എടുത്തവരില്‍ രോഗം വ്യാപിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍, കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് അത്തരം എല്ലാ കേസുകളും ജീനോം സീക്വന്‍സിംഗിനായി അയയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് ഇതില്‍ രോഗം സ്ഥിരീകരിച്ച രോഗിയില്‍ നിന്ന് എടുത്ത വൈറസ് സാമ്ബിള്‍ വിശകലനം ചെയ്യുകയും മറ്റ് കേസുകളുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നു.

പ്രതിരോധ കുത്തിവയ്‌പ്പുകളോ മുന്‍കാല അണുബാധയോ ഒരു വ്യക്തിക്ക് നല്‍കുന്ന പ്രതിരോധശേഷിയില്‍ നിന്ന് രക്ഷപ്പെടാന്‍ വൈറസ് വേണ്ടത്ര പരിവര്‍ത്തനം ചെയ്തിട്ടുണ്ടെങ്കില്‍ അത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. അതിവേഗം പടരുന്ന ഡെല്‍റ്റ വകഭേദമാണോ വാക്‌സിന്‍ പൂര്‍ണ്ണമായി എടുത്തവരിലെ കോവിഡ് ബാധക്ക് കാരണമായതെന്ന് ഇതുവരെ അറിവായിട്ടില്ല.

ഒരു തവണ വൈറസ് ബാധിച്ചവര്‍ക്ക് വീണ്ടും രോഗം ബാധിക്കുന്ന അപൂര്‍വ്വ അവസ്ഥ കേരളത്തിലെ ജില്ലകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് ബാധയില്‍ നിന്ന് വ്യക്തികളെ സംരക്ഷിക്കുന്നതില്‍ കുത്തിവയ്‌പ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ ഇതിനകം കോവിഡ് ബാധിച്ചവര്‍ക്കും കുത്തിവയ്‌പ്പ് പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.

അതേസമയം കോവിഡിന്റെ കാര്യത്തില്‍ കേരളത്തിലെ പകുതിയിലേറെപ്പേരും ഇപ്പോഴും വൈറസ് ബാധയേല്‍ക്കാത്തവരാണ്. ഐസിഎംആറിന്റെ പുതിയ സിറോ സര്‍വേ പ്രകാരം കേരളത്തിലെ 44.4% പേര്‍ക്കു മാത്രമാണു വൈറസിനെതിരെയുള്ള ആന്റിബോഡിയുള്ളത്. അതായതു കൊറോണ വൈറസ് പിടികൂടാന്‍ സാധ്യതയുള്ള ഒട്ടേറെപ്പേര്‍ സംസ്ഥാനത്ത് ഇപ്പോഴും ബാക്കി. ഇപ്പോഴത്തെ ഈ സാഹചര്യം ഒരു മാസം കൂടിയെങ്കിലും തുടരാനാണു സാധ്യത.

ഈ പ്രതിസന്ധിയെ അതിജീവിക്കാനുള്ള നല്ല മാര്‍ഗം എത്രയും വേഗം ഭൂരിഭാഗം പേര്‍ക്കും കോവിഡ് വാക്‌സീന്‍ നല്‍കുകയെന്നതാണ്. ഓണത്തിനുമുന്‍പു കേരളത്തിലെ 30% പേര്‍ക്കെങ്കിലും 2 ഡോസ് വാക്‌സീനും നല്‍കാന്‍ കഴിയണം. നിലവില്‍ സംസ്ഥാനത്തു 2 ഡോസ് വാക്‌സീന്‍ കിട്ടിയിട്ടുള്ളത് 16% പേര്‍ക്കു മാത്രമാണ്. കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ വാക്‌സീന്‍ സംസ്ഥാനത്തിനു ലഭ്യമാക്കുകയും രണ്ടാം ഡോസ് കാത്തിരിക്കുന്ന പരമാവധിപ്പേര്‍ക്കു നല്‍കുകയും ചെയ്താല്‍ ഈ സാഹചര്യത്തെ മറികടക്കാന്‍ കഴിയും.

കോവിഡ് രണ്ടാം തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ല. മൂന്നാം തരംഗം ഉണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനുമാകില്ല. വൈറസ് ബാധിതരാകാത്തതോ വാക്‌സീന്‍ പരിരക്ഷയില്ലാത്തതോ ആയ വലിയൊരു വിഭാഗം ജനങ്ങള്‍ ഇവിടെയുണ്ടെങ്കില്‍, അപകടകരമായ പുതിയൊരു വകഭേദം വരികയാണെങ്കില്‍ ഇനിയുമൊരു തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

രാജ്യത്ത് ആദ്യമായി കേരളത്തിലാണു കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ വര്‍ഷം ജനുവരി 30ന്. ഐസിഎംആറിന്റെ ആദ്യത്തെ സിറോ സര്‍വേപ്രകാരം കഴിഞ്ഞവര്‍ഷം മെയ്‌ മൂന്നിനുള്ളില്‍തന്നെ രാജ്യത്തെ 64 ലക്ഷം ജനങ്ങള്‍ വൈറസ് ബാധിതരായിട്ടുണ്ടാകണം. ആ കണക്കുവച്ചു നോക്കിയാല്‍ അതേ മാര്‍ച്ച്‌ എട്ടിനുള്ളില്‍ 4 ലക്ഷം പേര്‍ക്കെങ്കിലും വൈറസ് ബാധ ഉണ്ടാകണം. എന്നാല്‍ രാജ്യത്തു കണ്ടെത്തിയതു 40 പേരെ മാത്രമാണ്. വിദേശത്തുനിന്ന് എത്തിയ വൈറസ് ബാധിതരെ കണ്ടെത്താന്‍ മറ്റു പല സംസ്ഥാനങ്ങള്‍ക്കും കഴിയാതെ പോയെന്നു കരുതണം.