പി പി ചെറിയാൻ
ഒക്കലഹോമ ∙ കോവിഡ് മഹാമാരിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവർക്ക് ലഭിച്ചിരുന്ന തൊഴിലില്ലായ്മ വേതനത്തിനു പുറമെ ഫെഡറൽ ഗവൺമെന്റ് സഹായമായി നൽകിയിരുന്ന 300 ഡോളർ പുനഃസ്ഥാപിക്കണമെന്ന് ഒക്കലഹോമ കൗണ്ടി ഡിസ്ട്രിക്റ്റ് ജഡ്ജ് ഉത്തരവിട്ടു. ആഴ്ചകൾക്കു മുമ്പു തൊഴിലില്ലായ്മ വേതനത്തിനു പുറമെ നൽകിയിരുന്ന 300 ഡോളർ നിർത്തൽ ചെയ്യുന്നതിന് ഒക്കലഹോമ ഗവർണർ കെവിൻ സ്റ്റിറ്റ് ഉത്തരവിട്ടിരുന്നു.
തൊഴിലില്ലായ്മ വേതനവും മുന്നൂറു ഡോളറും ലഭിക്കുന്നതോടെ തൊഴിൽ ചെയ്യുന്നതിനുള്ള താൽപര്യം കുറയുമെന്നാണ് എക്സ്ട്രാ വേതനം നിർത്തൽ ചെയ്യുന്നതിനുള്ള കാരണമായി ചൂണ്ടികാട്ടിയത്. ഒക്കലഹോമ കൗണ്ടി ജഡ്ജി ആന്റണി ബോണർ ഗവർണറോടാണ് കോടതി വിധി ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
കോടതി വിധിയുടെ പൂർണ്ണരൂപം തിങ്കളാഴ്ച മാത്രമേ ലഭിക്കുകയുള്ളൂവെന്നും, എന്നാൽ ഈ വിധിക്കെതിരെ അപ്പീൽ നൽകുവാൻ സംസ്ഥാനത്തിനു അധികാരമുണ്ടെന്നും കോടതി പറഞ്ഞു. മഹാമാരിയുടെ ദുരന്തം കൂടുതൽ അനുഭവിക്കേണ്ടി വന്ന ഒക്കലഹോമയിലെ തൊഴിൽ രഹിതർക്ക് കോടതി വിധി വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.



