തിരുവനന്തപുരം: സംസ്ഥാനത്ത് ആഗസ്ത് ഒമ്ബതു മുതല്‍ 31 വരെ വാക്‌സിനേഷന്‍ യജ്ഞം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യജ്ഞത്തിന്റെ ഭാഗമായി പൊതുവില്‍ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കും. അവസാന വര്‍ഷ ഡിഗ്രി, പി ജി വിദ്യാര്‍ഥികള്‍ക്കും എല്‍ പി, യു പി സ്‌കൂള്‍ അധ്യാപകര്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുകയും ഈ യജ്ഞത്തിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകനയോഗത്തില്‍ പറഞ്ഞു.

സംസ്ഥാന സര്‍കാരിനു ലഭിക്കുന്ന വാക്‌സിനുകള്‍ക്ക് പുറമേ സ്വകാര്യ മേഖലക്ക് കൂടുതല്‍ വാക്‌സിനുകള്‍ ലഭ്യമാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍കാര്‍ 20 ലക്ഷം ഡോസ് വാക്‌സിനുകള്‍ വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് അതേ നിരക്കില്‍ നല്‍കും. സ്വകാര്യ ആശുപത്രികളിലൂടെ എത്ര വാക്‌സിന്‍ നല്‍കാന്‍ കഴിയും എന്ന് കണക്കാക്കിയാണ് വിതരണമുണ്ടാവുക.

ഇതു കൂടാതെ വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും പൊതു സംഘടനകള്‍ക്കും വാങ്ങിയ വാക്‌സിനുകളില്‍ നിന്നും ആശുപത്രികളുമായി ചേര്‍ന്ന് അവിടുത്തെ സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ നടത്താവുന്നതാണ്. ഇതിനുള്ള സൗകര്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഒരുക്കാവുന്നതാണ്. എത്രയും വേഗം പരമാവധി ആളുകളെ വാക്‌സിനേറ്റ് ചെയ്യുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള വാക്‌സിനേഷന്‍ ആഗസ്ത് പതിനഞ്ചിനുള്ളില്‍ കൊടുത്തു തീര്‍ക്കും. അറുപത് വയസ് കഴിഞ്ഞവര്‍ക്കുള്ള ആദ്യ ഡോസാണ് പൂര്‍ത്തീകരിക്കുക. കിടപ്പുരോഗികള്‍ക്ക് വീട്ടില്‍ ചെന്നാണ് വാക്‌സിന്‍ നല്‍കുക.

നിലവില്‍ കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച്‌ ഷോപിംഗ് മാളുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴുമുതല്‍ വൈകിട്ട് ഒന്‍പതു മണിവരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. ബുധനാഴ്ച മുതലാണ് കര്‍കശമായ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കി മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.