കേരളം വലിയൊരു റിക്രൂട്ടിംഗ് ഗ്രൗണ്ടാണ്. ഇവിടുത്തെ ആളുകള്‍ വിദ്യാഭ്യാസമുള്ളവരാണ്. ഡോക്ടേഴ്സ്, എന്‍ജിനീയേഴ്സ്. അവര്‍ക്ക് ഈ ടൈപ്പ് ആളെ വേണം’, സ്ഥാനമൊഴിയുന്നതിനു മുമ്ബ് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ഒരു ദൃശ്യമാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാണിത്. വര്‍ഷങ്ങളായി കേരളത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു വസ്തുതയെ പൊലീസ് മേധാവി സ്ഥാനത്ത് ഇരുന്നുകൊണ്ട് തന്നെ ഒരാള്‍ സ്ഥിരീകരിച്ചു എന്നതായിരുന്നു ബെഹ്റയുടെ വെളിപ്പെടുത്തലിലെ പ്രത്യേകത.

മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ഇതേക്കുറിച്ച്‌ ഏതെങ്കിലും തരത്തില്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. തീക്ഷ്ണമായ എതിര്‍വാദങ്ങളോ അംഗീകരിക്കലോ എങ്ങും ഉണ്ടായില്ല. ബെഹ്‌റയ്ക്ക് മുന്‍പും പിന്‍പും കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇതുതന്നെയായിരുന്നു. കേരളത്തിലുള്ളവര്‍ക്ക് പാക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് കണ്ടെത്തിയെങ്കിലും ഈ റിപ്പോര്‍ട്ടിനെയും സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തില്ല. ബംഗളൂരുവില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം സ്വദേശി പുല്ലാട്ടില്‍ ഇബ്രാഹിമില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍ രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്നതാണ്. എന്നാല്‍, അപ്പോഴും കേരള സര്‍ക്കാരിന് മാത്രം മിണ്ടാട്ടമില്ല.

കേരളത്തിലേക്ക് ആയുധങ്ങള്‍ കടത്തിയിട്ടുണ്ടെന്നുള്ള കേന്ദ്ര ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിനെ കേരളം മുഖവിലയ്ക്കെടുത്തിട്ടില്ല. തെളിവുകളടക്കം നിരത്തിയിട്ടും യാതൊരു നടപടികള്‍ക്കും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേരളത്തില്‍ നിന്ന് ഐസിസ് റിക്രൂട്ട്‌മെന്റ് നടത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ എന്‍.ഐ.എയുടെ പിടിയിലായ സംഭവം കേരള മാധ്യമങ്ങളോ രാഷ്ട്രീയ നേതാക്കളോ അറിഞ്ഞിട്ടില്ല എന്ന് വേണം കരുതാന്‍.

കേരളത്തിലേയ്ക്ക് ഭീകരര്‍ സ്ലീപ്പര്‍ സെല്ലുകള്‍ വഴി ആയുധങ്ങള്‍ എത്തിക്കുന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. കോഴിക്കോടും മലപ്പുറവും അടക്കമുള്ള ജില്ലകളില്‍ സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയിരുന്നു. ഇതിന് പിന്നില്‍ പാക് ചാര സംഘടനയാണെന്നാണ് സൂചന. കേരളത്തിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്ന സംഘങ്ങളെല്ലാം ഭീകര സംഘടനകളുടെ ഭാഗമായിട്ടുള്ളവരാണ്. മത്സ്യവുമായി എത്തുന്ന വാഹനങ്ങളില്‍ പോലും ആയുധങ്ങള്‍ കേരളത്തിലേക്ക് എത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എല്ലാ അത്യാധുനിക ആയുധങ്ങളും കേരളത്തിലേക്ക് കടത്തുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

കേരളത്തിലും പാക് ചാരസംഘടനയായ ഐ.എസ് സജീവമാണെന്നാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ നിഗമനം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് കേരളത്തെ ഉപയോഗിക്കുന്നത്. പാകിസ്ഥാന്‍, ചൈന, ബംഗ്ളാദേശ് എന്നിവടങ്ങളില്‍ നിന്നും കോളുകള്‍ വന്നതായി രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനു അറസ്റ്റിലായ ഇബ്രാഹിം പോലീസിനോട് വെളിപ്പെടുത്തി. പാകിസ്ഥാന് മാത്രം ഇബ്രാഹിം വിറ്റത് 64 റൂട്ട് ആണ്. പാകിസ്ഥാന് സഹായം ചെയ്തു നല്‍കിയതിന് പ്രതിഫലമായി ലഭിച്ചത് 20 ലക്ഷമാണെന്നും പ്രതി സമ്മതിച്ചു.

ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇത്തരം നിരവധി എക്സ്ചേഞ്ചുകളാണ് പ്രവര്‍ത്തിപ്പിച്ച്‌ പോന്നിരുന്നത്. തീവ്രവാദം ഉള്‍പ്പടെയുള്ള രാജ്യാന്തര സംഘങ്ങള്‍ക്ക് വേണ്ടിയാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിവന്നതെന്ന് സൂചന. ഇബ്രാഹിം പാകിസ്ഥാന്‍കാരുമായി നടത്തിയ ചാറ്റിന്റെ തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. കോഴിക്കോടിനു പുറമെ തൃശൂരും സമാന്തര എക്‌സ്‌ചേഞ്ചുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇബ്രാഹിം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോഴക്കോട്ടും തൃശ്ശൂരിലും പ്രവര്‍ത്തിച്ചിരുന്ന സമാന്തര എക്‌സ്‌ചേഞ്ചുകള്‍ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ ബെംഗളൂരുവിലെ സൈനിക കേന്ദ്രത്തിലേക്കും മിലിറ്ററി മൂവ്മെന്റ് കണ്‍ട്രോള്‍ ഓഫീസിലേക്കും പ്രിന്‍സിപ്പല്‍ ഡിഫന്‍സ് കംപ്‌ട്രോളര്‍ ഓഫീസിലേക്കും വിളിച്ചിട്ടുണ്ടെന്ന് ഇബ്രാഹിം വെളിപ്പെടുത്തി. സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തലായിരുന്നു പ്രധാനം.

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളോ മുന്നറിയിപ്പുകളോ മുഖവിലയ്‌ക്കെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍ നീങ്ങുകയാണ്. വിഷയത്തില്‍ പ്രതികരിക്കാന്‍ പോലും തയ്യാറായിട്ടില്ല. 2006 ല്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ വി.എസ്. അച്യുതാനന്ദന്‍ സംസ്ഥാനത്തെ തീവ്രവാദി സാന്നിദ്ധ്യത്തെക്കുറിച്ചും അവരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചും വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, അവിടം കൊണ്ട് അതും അവസാനിച്ചു. തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തകര്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളില്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കെയാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതെന്നും ശ്രദ്ധേയം.

സമീപകാലത്ത് ഇസ്ളാംമതം സ്വീകരിച്ച ചില യുവതീയുവാക്കള്‍ കൂട്ടമായി തീവ്രവാദത്തില്‍ ആകൃഷ്ടരായി ഐസിസില്‍ ചേര്‍ന്നതോടെയാണ് കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോള ഇസ്ളാമിക തീവ്രവാദവുമായുള്ള ബന്ധം മറനീക്കി പുറത്തുവന്നത്. വേരുകള്‍ ഇനിയും ആഴത്തില്‍ കേരള മണ്ണില്‍ ഉണ്ടെന്ന വിശ്വാസത്തിലാണ് അന്വേഷണ ഏജന്‍സികള്‍. അവരുടെ നിരന്തരമായ പരിശ്രമവും പരിശോധനകളുമാണ് ആയുധക്കടത്തും തീവ്രവാദത്തിനു കൂട്ടുനില്‍ക്കുന്ന ഇബ്രാഹിമിനെ പോലുള്ളവരെയും കണ്ടെത്താന്‍ സാധിക്കുന്നത്. ഇത്തരമൊരു അവസ്ഥയില്‍ ഭരണപ്രതിപക്ഷ ഭേദമെന്യേ എല്ലാ രാഷ്ട്രീയ കക്ഷികളും സാമുദായ നേതാക്കളും തീവ്രവാദത്തിനെതിരെയാണ് ശബ്ദമുയര്‍ത്തേണ്ടത്. മൗനം ആചരിക്കാതെ ഗൗരമേറിയ ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് വേണ്ടതെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.