നാളെ മുതല്‍ കടകളിലെത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം. കടകളിലെത്തുന്നവര്‍ രണ്ടാഴ്ച മുമ്പെങ്കിലും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കയ്യില്‍ കരുതണം. രേഖകളുടെ പ്രിന്റ് ഔട്ടോ അല്ലെങ്കില്‍ മൊബൈലിലോ കാണിക്കാം. കൊവിഡ് വന്നുപോയവര്‍ ഒരു മാസം മുമ്പാണ് രോഗം വന്നതെന്ന രേഖയും നല്‍കണം.

തലസ്ഥാന നഗരിയില്‍ കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കുമെന്നും തിരക്കുള്ള ടൗണുകളില്‍ പരിശോധനയ്ക്കായി ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെ നിയോഗിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

നിയന്ത്രണങ്ങളില്‍ പ്രായോഗികമായ സമീപനമാണ് സര്‍ക്കാരിനുള്ളത് എന്ന ആമുഖത്തോടെയാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്. ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്ക് പ്രവേശിക്കാം. മരണ വിവാഹ ചടങ്ങുകളില്‍ 20 പേര്‍ക്ക് പങ്കെടുക്കാം. കടകള്‍ രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാം. 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ കടകളില്‍ പ്രവേശനം.
ശനിയാഴ്ചയിലെ വരാന്ത്യ ലോക്ക്ഡൗണ്‍ ഒഴിവാക്കി. അടുത്തയാഴ്ച്ച മുതല്‍ ഞായറാഴ്ചകളില്‍ മാത്രമാകും ലോക്ക്ഡൗണ്‍ ഉണ്ടാവുക. സ്വാതന്ത്ര്യ ദിനത്തിനും മൂന്നാം ഓണത്തിനും ലോക്ക്ഡൗണ്‍ ഒഴിവാക്കി. ഹോട്ടലുകളില്‍ തുറസായ സ്ഥലങ്ങളില്‍ ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതി നല്‍കും.

സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ.