തിരുവനന്തപുരം: സിക്ക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങള്‍ കേന്ദ്ര സംഘം ഇന്ന് സന്ദര്‍ശിക്കും. ജില്ലയിലെ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ വിദഗ്ധ സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 18 പേര്‍ക്കാണ് സിക്ക വൈറസ് ഇതുവരെ സ്ഥിരീകരിച്ചത്.

കൊറോണ വ്യാപനത്തിനൊപ്പം സിക്ക വൈറസ് രോഗികളുടെ എണ്ണവും വര്‍ദ്ധിക്കുന്നത് സംസ്ഥാനത്തിന് ആശങ്കയാണ്. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലും പാറശാലയിലുമുള്‍പ്പെടെ കേന്ദ്ര വിദഗ്ദ സംഘം ഇന്ന് സന്ദര്‍ശനം നടത്തും. ആരോഗ്യവകുപ്പ് ഉന്നതോദ്യോഗസ്ഥരുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയ സംഘം രോഗപ്രതിരോധം സംബന്ധിച്ച്‌ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

എന്നാല്‍ യോഗത്തില്‍ ആരോഗ്യ മന്ത്രിപങ്കെടുത്തിരുന്നില്ല. തിരുവനന്തപുരത്ത് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ വിദഗ്ധ സംഘം നിര്‍ദേശം നല്‍കി. കൂടുതല്‍ പരിശോധനാ കിറ്റുകള്‍ ലഭ്യമാക്കും. സിക റിപ്പോര്‍ട്ട് ചെയ്തതിനേത്തുടര്‍ന്ന് കേരളത്തില്‍ നിന്ന് പോകുന്നവര്‍ക്ക് തമിഴ്നാട് നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. രണ്ടാം ഘട്ടമായി അയച്ച 27 സാമ്പിളുകളില്‍ 26 എണ്ണം നെഗറ്റീവായിരുന്നു. മൂന്നാം ഘട്ടമായി 8 സാമ്ബിളുകളില്‍ 3 എണ്ണം ഇന്നലെ പോസിറ്റിവായി. സംശയമുള്ള കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഗര്‍ഭിണികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് വിദഗ്ദ സംഘത്തിന്റെ നിര്‍ദേശം. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംഘം നാളെ മടങ്ങും