ചെങ്ങന്നൂര്‍: മാസ്‌ക്ക് ധരിക്കാത്തതിന് ഇന്നലെ മാത്രം 9186 കേസുകളാണ് സംസ്ഥാനത്ത് ഉണ്ടായതെന്നാണ് പോലീസ് പത്രക്കുറിപ്പില്‍ അറിയിച്ചത്. എല്ലാവരില്‍ നിന്നും പിഴ ഈടാക്കി. കുറച്ചു ദിവസമായി ശരാശരി പതിനായിരമാണ് മാസ്‌ക്കില്ലാത്തിന്റെ പേരില്‍ സംസ്ഥാനത്ത് പിടിക്കപ്പെടുന്നവര്‍.

സ്വാധീനമുള്ളവര്‍ക്ക് മാസ്‌ക്കും കോവിഡ് പ്രോട്ടോക്കോളും പ്രശ്‌നമല്ല എന്നതാണ് മറ്റൊരു വശം.

കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ കെ എസ് ആര്‍ ടി സി ബസ്സ് സ്റ്റാന്‍ഡിനു സമീപം സംഭവിച്ചത് അതാണ്. നടുറോഡിലൂടെ മാ്‌സ്‌ക്ക് ധരിക്കാതെ രണ്ടു സ്ത്രീകള്‍ പോകുന്നത് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിന്റെ ശ്രദ്ധയില്‍ പെട്ടു. ചോദിച്ച എസ് ഐയോട് തട്ടിക്കയറുകയായിരുന്നു സ്ത്രീകള്‍. ഞങ്ങള്‍ മാസക്ക് വെയക്കാന്‍ മനസ്സില്ല എന്നതായിരുന്നു നിലപാട്. എങ്കില്‍ പിഴ അടയക്കേണ്ടി വരുമെന്നു പറഞ്ഞപ്പോള്‍ ഒരു സ്ത്രീ മൈബൈലില്‍ ആരെയോ വിളിച്ച ശേഷം അത് എസ് ഐയുടെ നേര്‍ക്കു നീട്ടി. ‘സജിച്ചായനാണ് സംസാരിക്ക്’ എന്നു പറഞ്ഞു. കോവിഡ് ആയതിനാല്‍ എനിക്ക് മറ്റുള്ളവരുടെ ഫോണില്‍ സംസാരിക്കാന്‍ താല്‍പര്യമില്ല എന്ന മറുപടിയാണ് എസ് ഐ നല്‍കിയത്. പിഴ അടയക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

നിസ്സാരമാണെന്നു കരുതിയ സംഭവം ഗൗരവമാണെന്ന് മനസ്സിലായത് രണ്ടു ദിവസത്തിനകം എസ് ഐയുടെ സീറ്റ് പോയപ്പോളാണ്. അടിയന്തരമായി ദൂരെ സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍. മന്ത്രിയായ സ്ഥലം എംഎല്‍എ സജിചെറിയന്റെ സ്വന്തം ആളുകളോട് മാസ്‌ക്ക് വെയക്കാന്‍ നിര്‍ബന്ധിച്ചതാണ് കുറ്റം.