ജൂണ്‍ 21 മുതല്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇന്നത്തെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കണമെന്നത് കേരളം ഏറെ നാളായി ഉന്നയിച്ചു വരുന്ന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

“രാജ്യത്ത് കോവിഡ് മഹാമാരിക്കെതിരെ സാമൂഹിക പ്രതിരോധം സൃഷ്ടിക്കുന്നതിന് ഈ പുതിയ നയം വലിയ തോതില്‍ സഹായകമാകും. വാക്സിന്‍ വാങ്ങുന്നതിനായി സംസ്ഥാനങ്ങള്‍ വലിയ തുക ചെലവഴിക്കേണ്ട സാഹചര്യവും ഇതുവഴി ഒഴിവാക്കാന്‍ സാധിക്കും,” മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

“കോവിഡ്-19 മാനദണ്ഡങ്ങള്‍ ശക്തമായി പാലിച്ചുകൊണ്ട് രോഗപ്രതിരോധത്തിന്‍്റെ മുന്‍ നിരയില്‍ കേരളം ഉണ്ടാകുമെന്ന് ഈ അവസരത്തില്‍ ഒരിക്കല്‍ കൂടി ഉറപ്പു നല്‍കുകയാണ്. ഉചിതമായ തീരുമാനം കൈക്കൊണ്ടതില്‍ പ്രധാനമന്ത്രിയോട് ഹൃദയപൂര്‍വം നന്ദി പറയുന്നു,” മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ സൗജന്യമായി നല്‍കണമെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് നിരന്തരം ആവശ്യമുന്നയിച്ചിരുന്നു.

വാക്സിന്‍ പ്രശ്നം പരിഹരിക്കാന്‍ യോജിച്ച നീക്കത്തിനായി പിണറായി വിജയന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു. തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ് , ഒഡീഷ, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ട്, ഡെല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കായിരുന്നു കത്തയച്ചത്.

സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്സിന്‍ പൂര്‍ണ്ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച്‌ സൗജന്യമായി വിതരണം ചെയ്ണമെന്ന ആവശ്യം സംസ്ഥാനങ്ങള്‍ സംയുക്തമായി മുന്നോട്ടുവെക്കണം എന്നാണ് കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചത്. കോവിഡിന്റെ രണ്ടാം തരംഗത്തിലൂടെ രാജ്യം കടന്നുപോകുമ്ബോള്‍ സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കുന്ന ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകുന്ന ദൗര്‍ഭാഗ്യകരമായ സമീപനമാണ് കേന്ദ്രത്തിന്റെതെന്നും കത്തില്‍ പറഞ്ഞിരുന്നു.

കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ നിരന്തര സമ്മര്‍ദ്ദത്തിനൊടുവിലാണ് ഇപ്പോള്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.